കാഞ്ഞങ്ങാട് : ഓൺലൈൻ ക്ലാസ് അവസാനിപ്പിച്ച ഉടൻ അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ അദ്ധ്യാപിക കള്ളാര്‍ ചുള്ളിയോടിയിലെ സി മാധവി (47) ആണ് മരിച്ചത്. “ചുമയുണ്ട് കുട്ടികളേ, ശ്വാസം മുട്ടുന്നുമുണ്ട്, ബാക്കി അടുത്ത ക്ലാസിലെടുക്കാം” എന്ന് പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ച് നിമിഷങ്ങൾക്കകമാണ് മാധവി ടീച്ചര്‍ കുഴഞ്ഞുവീണ് മരിച്ചത്.
സഹോദരന്റെ മകനോട് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിരുന്ന മാധവിയുടെ അടുത്തേക്ക് ഇയാൾ എത്തിയപ്പോൾ മാധവി വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എടുത്ത കണക്ക് ക്ലാസ്സാണ് ടീച്ചറുടെ അവസാനത്തെ ക്ലാസ്. “വീഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ” എന്ന് പതിവില്ലാതെ ടീച്ചർ പറഞ്ഞതായി രക്ഷിതാക്കളും കുട്ടികളും വെളിപ്പെടുത്തി. കുറച്ച് നേരം വിശേഷങ്ങളൊക്കെ പറയുകയും ഇതിനിടയിൽ ചുമ തുടങ്ങിയപ്പോൾ അത് തണുപ്പുകൊണ്ടായിരിക്കുമെന്ന് പറഞ്ഞ ടീച്ചർ ഹോംവർക് നൽകുകയും ശ്വാസമുട്ടുന്നുവെന്ന് പറഞ്ഞ് ക്ലാസ് അവസാനിപ്പിക്കുകയുമായിരുന്നു.
പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ടി. ബാബു. സഹോദരങ്ങള്‍: രാമന്‍, കല്യാണി, കണ്ണന്‍, പരേതരായ രാമകൃഷ്ണന്‍, മാധവന്‍.