മൂവാറ്റുപുഴ : മാതാപിതാക്കളെ മാന്യമായി പരിഗണിക്കാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകൻ വസ്തുക്കള്‍ പിതാവിന് തിരിച്ച് എഴുതി നൽകണമെന്ന് താലൂക്ക് തല അദാലത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വിധിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തില്‍ പരാതി പരിഹരിക്കുന്നനുള്ള അദാലത്താണ് സംഘടിപ്പിച്ചത്.
സ്വത്ത് എഴുതി വാങ്ങിയ ശേഷം മക്കളും ബന്ധുക്കളും കയ്യൊഴിഞ്ഞ കല്യാണി, ഉഷ, മറിയാമ്മ എന്നിവരെ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വയോജന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ഉത്തരവിട്ടു. 40 പരാതികളിൽ 25 എണ്ണത്തിന് പരിഹാരം കണ്ടിട്ടുണ്ട്.
ആര്.ഡി.ഒ പി.എന്‍. അനി, ജൂനിയര്‍ സൂപ്രണ്ട് കെ.എം. അനില്‍കുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് കെ.ആര്. ബിബിഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് എസ്. അനു എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.