ന്യൂഡൽഹി : സാരി ധരിച്ചതുകൊണ്ട് യുവതിയെ അകത്തേക്ക് കയറ്റാൻ വിസമ്മതിച്ച അക്വില റസ്റ്ററന്റിന് ലൈസൻസില്ലെന്ന് കണ്ടെത്തി. സൗത്ത് ദൽഹി മുൻസിപ്പൽ കോർപറേഷൻ റസ്റ്ററന്റിന് നോട്ടീസ് അയക്കുകയും റസ്റ്ററന്റ് വൃത്തിഹീനമായാണ് കാണപ്പെട്ടതെന്ന് ആരോപിക്കുകയും ചെയ്തു. വിവാദത്തിലായ റസ്റ്ററന്‍റ് താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാരി ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ഡല്‍ഹിയിലെ ആൻഡ്‌റൂസ് ഗഞ്ചിലെ അൻസാർ പ്ലാസയിലെ അക്വില റസ്റ്ററന്‍റ് വിവാദത്തിലായത്. തനിക്ക് അക്വിലയില്‍ പ്രവേശനം നിഷേധിച്ചുവെന്നും ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ആരോപിച്ച് വിഡിയോയിലൂടെയാണ് യുവതി രംഗത്തെത്തിയത്.
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് റസ്റ്ററന്‍റിന് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയത്. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ റസ്റ്ററന്‍റ് സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും കോര്‍പറേഷന്‍ താക്കീത് നൽകി.