ഗൂഡല്ലൂർ : തൊഴിലാളിയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. ജീവനോടെ പിടികൂടി മൃഗശാലയിലേക്ക് കൊണ്ടുപോവാനാണ് നാല് ദിവസമായി ശ്രമിക്കുന്നത്. ചൊവാഴ്ച രാവിലെ തൊട്ട് തിരച്ചിൽ ആരംഭിച്ചെങ്കിലും മൂന്നു മണിയോടെയാണ് കടുവയെ കാണാനായത്. യന്ത്രവാൾ പ്രവർത്തിപ്പിച്ച് ശബ്ദം പുറപ്പെടുവിപ്പിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്താണ് കടുവയെ പുറത്തെത്തിച്ചത്. എന്നാൽ മയക്കുവെടി വെക്കുന്നതിന് മുന്നെയായി കടുവ ദേവൻ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വയനാട് റാപ്പിഡ് റെസ്പോണ്‍സ് ടീം തലവന്‍ ഡി.എഫ്.ഒ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ വയര്‍ലെസ് സന്ദേശങ്ങള്‍ നല്‍കിയാണ് സംഘം കടുവക്കരികില് എത്തിയത്.
ഡ്രോൺ ക്യാമറയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരുകയാണ്. പ്രായാധിക്യം മൂലം അവശനിലയിലാണ് കടുവ. മുതുമല കടുവ സങ്കേത ഡയറക്ടര്‍ വെങ്കിടേഷ്, ഗൂഡല്ലൂര്‍ ഡി.എഫ്. ഒ കൊങ്കു ഓംകാര്‍,ഊട്ടി ഡി. എഫ്. ഒ സച്ചിന് ദുക്കാറെ,എസ്. ടി. എഫ്. എ. ഡി. എസ്. പി മോഹനന് നവാസ് തുടങ്ങിയവരുൾപ്പെടുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കടുവ വീണ്ടും ഇവിടെ തന്നെ എത്താൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ദേവന്, ശ്രീ മധുര ഭാഗത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും വനപാലകർ നല്‍കിയിട്ടുണ്ട്