വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം : ജസ്റ്റിസ് ബി. കമാല്‍ പാഷ

Health Local News

തിരൂര്‍ : വൈദ്യശാസ്ത്ര മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ രംഗത്ത് സംമ്പൂര്‍ണമായ അഴിച്ചുപണികള്‍ക്ക് സന്നദ്ധമാകണമെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ.
തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ഹാളില്‍ അക്കൂഷ് അക്യുപങ്ചര്‍ അക്കാദമിയുടെ 16-ാം മത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
കോടതികള്‍ പോലും വൈദ്യശാസ്ത്ര മേഖലയെ കരാറും വ്യവസായവുമായെല്ലാമാണ് കാണുന്നത്. പണം നല്‍കി പ്രവേശനം നേടുന്നവര്‍ ഇരട്ടി പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമാക്കി വൈദ്യശാസ്ത്ര മേഖലയെ മാറ്റിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനുഭവത്തില്‍ നിന്നും എനിക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ദീര്‍ഘകാലം ചില അസുഖങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകള്‍ ഉപയോഗിക്കുന്നത് വലിയ അപകടം വരുത്തും. ബ്ലഡ് പ്രഷര്‍ കുറക്കാന്‍ ഡോക്ടര്‍ എഴുതിത്തരുന്ന മരുന്ന് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും.

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള കുറിച്ച് ഡോക്ടര്‍മാരുടെ മൗനം വലിയ കുറ്റകരമാണ്. മരുന്നുകളുടെ ഗുണനിലവാരവും വിലയും നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാറുകള്‍ ആഗോള കുത്തക മരുന്ന് കമ്പനികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ അവര്‍ മരുന്നുകള്‍ കൂടതല്‍ ചിലവാകാനുള്ള മാര്‍ഗ്ഗങ്ങളാണ് തേടുന്നത്.

അലോപതിയില്‍ മാത്രമല്ല ആയുര്‍വേദത്തിലും ഹോമിയോപതിയിലുമെല്ലാം ഇപ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനുള്ള വ്യഗ്രതയാണ് കാണുന്നത്. സ്വന്തമായി വൈദ്യശാസ്ത്ര വിദ്യഭ്യാസമുള്ളവര്‍ക്ക് മാത്രം ചികിത്സകള്‍ ഫലപ്പെടുന്ന ദുരവസ്ഥയാണ് ഇപ്പോളുള്ളത്. ഹൃദയം തകരാറിലാകുന്ന മരുന്നുകള്‍ പോലും സാധാരണ നിലയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

പുതിയ കാലം മരുന്നില്ലാത്ത ചികിത്സയുടെ അനന്ത ലോകമാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. ഇനി വരുന്ന കാലം അക്യുപങ്ചറിന്റെതാണ്. ഇതൊരു നല്ല ചികിത്സാ ശാഖയാണെന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. എല്ലാ മേഖലയിലും അഴിമതിയും കൈക്കൂലിയും നടമാടുമ്പോള്‍ അക്യൂപങ്ചറിസ്റ്റുകള്‍ ആതുര ശുശ്രൂശാ രംഗത്തെ സേവന മേഖലയായി മാറ്റിയിരിക്കുന്നുവെന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. വലിയ പുണ്യം ചെയ്യാനുള്ള പ്രതിജ്ഞയാണ് ബിരുദം നേടിയവര്‍ പുതുക്കേണ്ടത്. നല്ല മനസ്സോടെ നല്ല മനുഷ്യരാകാന്‍ ഈ ചികിത്സാ രംഗത്തുള്ളവര്‍ മുന്നിട്ടിറങ്ങണം.

രോഗം മാറ്റാന്‍ അക്യുപങ്ചറുകൊണ്ട് കഴിയുമെന്ന് മനസ്സിലാക്കി പണമില്ലാത്തവരെയും ചികിത്സിക്കാന്‍ തയ്യാറാവണം. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഒരു രോഗിയും ചികിത്സ കിട്ടാതിരിക്കുന്ന ദുരവസ്ഥയുണ്ടാവരുത്. വൈദ്യശാസ്ത്ര മേഖലകളിലെ താരതമ്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്യൂഷ് അക്കാദമി വൈസ് പ്രിന്‍സിപ്പാള്‍ സയ്യിദ് അക്രം അദ്ധ്യക്ഷത വഹിച്ചു. അക്യൂഷ് അക്യൂപങ്ചര്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ശുഹൈബ് റിയാലു ബിരുദദാന പ്രഭാഷണം നടത്തി.
അബ്ദുല്‍ കബീര്‍ കോടനിയില്‍, സുധീര്‍ സുബൈര്‍, സി.കെ സുനീര്‍, സി.പി യൂസഫലി, സയ്യിദ് ഹിദായത്തുള്ള, എം നുസ്റത്ത്, സഫ .കെ ബദിയുസമാന്‍, റുവൈദ ഖാലിദ്, ഫൗസീന കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിലുള്ള 240 വിദ്യാര്‍ത്ഥികളാണ് 16-ാമത് ബീറ്റ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി ആതുര സേവന മേഖലയിലേക്ക് ഇറങ്ങുന്നത്.