കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും സൗജന്യ രക്തപരിശോധന. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ പ്രതിരോധം

Health Keralam Local News

കണ്ണൂര്‍: ഹൈദരാബാദ്. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ മാരക രക്ത വൈകല്യ രോഗത്തോടെയുള്ള ശിശുജനനങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും എച്.ബി. എ.ടു രക്തപരിശോദന സൗജന്യമായി നടത്താന്‍ കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ഹൈദരാബാദ് തലാസീമിയ ആന്റ് സിക്കിള്‍ സെല്‍ സൊസൈറ്റിയും ധാരണയിലെത്തി.

ഹൈദരാബാദ് മാരി ഗോള്‍ഡ് ഹോട്ടലില്‍ തലാസീമിയ ആന്റ് സിക്കിള്‍ സെല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ചന്ദ്രകാന്ത് അഗര്‍വാള്‍, സെക്രട്ടരി ഡോ.സുമന്‍ ജയിന്‍, വൈസ് പ്രസിഡന്റ് രത്‌നവല്ലി കോട്ടപ്പള്ളി എന്നിവരുമായി കൗണ്‍സില്‍ കേരള സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.വി. അസീസ് തുടങ്ങിയവര്‍ നടത്തിയ ചര്‍ചയിലാണ് സൗജന്യ രക്തപരിശോദനക്ക് നടപടിയായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും രക്ത സാമ്പിളുകള്‍ കുരിയര്‍ വഴി ഹൈദരാബാദിലേക്ക് എത്തിക്കും. രക്തപരിശോദനയില്‍ ജീന്‍ വാഹകരാണെന്ന് കണ്ടെത്തിയാല്‍ ഭര്‍ത്താവിന്റെ രക്തവും സൗജന്യ പരിശോദനക്കയക്കും. രണ്ടാളും ജീന്‍ വാഹകരാണെങ്കില്‍ പ്രിനാറ്റല്‍ ഡയഗ്‌നോസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. ജീന്‍ വാഹകര്‍ ആയിരിക്കുകയെന്നത് ഒരു ആരോഗ്യപ്രശ്‌നമല്ല.

എന്നാല്‍ രണ്ടാളും ജീന്‍ വാഹകരാണെങ്കില്‍ ആ ദമ്പതികള്‍ക്കുണ്ടാവുന്ന ഇരുപത്തഞ്ച് ശതമാനം കുഞ്ഞുങ്ങളെ ഈ മാരക രോഗം ബാധിക്കാനിടയുണ്ട്. അത്തരത്തിലുള്ള ശിശുജനനങ്ങള്‍ സമ്പൂര്‍ണ്ണമായും പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എല്ലാ ഗര്‍ഭിണികളെയും സ്‌ക്രീന്‍ ചെയ്യാനും കേരളത്തെ തലാസീമിയ, അരിവാള്‍ രോഗമുക്ത സംസ്ഥാനമാക്കാനും കൗണ്‍സില്‍ മുന്‍കയ്യെടുക്കുന്നത്.


ദേശീയ തലാസീമിയ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഹൈദരാബാദില്‍ എത്തിയത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പ്രമുഖര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.