ലോണ്‍ ആപ്പുകള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ മേഖലയിലെ കെണിയില്‍പ്പെട്ട് യുവാക്കള്‍ ജീവിതം അവസാനിപ്പിക്കുന്നു.സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം. ഷാജര്‍.മലപ്പുറത്തെ യുവജന കമ്മീഷന്‍ അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി

Local News

മലപ്പുറം: ലോണ്‍ ആപ്പുകള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ മേഖലയിലെ കെണിയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം. ഷാജര്‍. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ യുവജന കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തില്‍ സ്വയം പരിഹരിക്കാനാകുമെന്ന ധാരണയില്‍ കഴിയാതെ യുവജന കമ്മീഷനേയോ പൊലീസിനേയോ വിവരമറിയിക്കണം. ഓണ്‍ലൈന്‍ ഗെയിം മേഖലയിലെ ചതിക്കുഴികളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഇരകളാകുന്നതായും ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാക്കപ്പെടുന്നവരെ ഏതുവിധേനയും സഹായിക്കാന്‍ യുവജന കമ്മീഷന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുത്തുന്നതിനായി ഓരോ ജില്ലയിലും യുവജന – വിദ്യാര്‍ഥി നേതൃത്വത്തെ പങ്കെടുപ്പിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ഇവരിലൂടെ മുഴുവന്‍ യുവജനങ്ങളിലേക്കും ക്യാമ്പയിന്‍ സന്ദേശം എത്തിക്കാനാണ് പദ്ധതി. ഇതിന്റെ മുന്നോടിയായി ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന ആത്മഹത്യകളെക്കുറിച്ച് പഠനം നടത്തും. സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന പ്രവണത സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അഭ്യസ്ഥവിദ്യരായ നിരവധി പേരാണ് ലക്ഷങ്ങള്‍ നല്‍കി വഞ്ചിതരായി കമ്മീഷന് മുമ്പില്‍ പരാതിയുമായി എത്തുന്നത്. സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിഗണിക്കാതെയും മതിയായ രേഖകളില്ലാതെയും ഇത്തരത്തില്‍ പണം നല്‍കുന്നതില്‍ നിന്നും രക്ഷിതാക്കളും യുവജനങ്ങളും ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ എട്ട് പരാതികള്‍ പരിഹരിച്ചു. 15 കേസുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഏഴ് പരാതികള്‍ അടുത്ത അദാലത്തിലേക്കായി മാറ്റി. പുതിയതായി ആറ് കേസുകളാണ് കമ്മീഷന് മുമ്പിലെത്തിയത്. പോളിടെക്‌നിക് കോളേജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിമുഖത കാണിക്കുന്നതായ വണ്ടൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കമ്മീഷന്‍ ഇടപെട്ട് അനുകൂല നടപടി സ്വീകരിച്ചു.

മകളെ പ്രണയിച്ച കാരണത്താല്‍ യുവാവിനെ വീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയും, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതുള്‍പ്പടെ പരാതികളുമാണ് കമ്മീഷന് മുമ്പിലെത്തിയത്. അദാലത്തില്‍ കമ്മീഷന്‍ അംഗം പി.കെ മുബഷിര്‍, സെക്രട്ടറി ഡാര്‍ളി ജോസഫ്, ഓഫീസ് അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി.