വീട്ടിൽ അതിക്രമിച്ചു കയറിയ 15 കാരിയോട് ലൈംഗികാതിക്രമം: പ്രതിക്ക് ഏഴുവർഷം കഠിനതടവും 55,000 രൂപ പിഴയും

Local News

പെരിന്തല്‍മണ്ണ: വീട്ടിലേക്ക് അതിക്രമിച്ചുകയറി 15-കാരിയോട് ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിയെ ഏഴുവര്‍ഷം കഠിനതടവും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊളത്തൂര്‍ പോലീസ് 2020 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം കാട്ടാക്കട ആമച്ചാലില്‍ മേലെച്ചിറ വീട്ടില്‍ ഷിബിലി(36)യെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം വീതം കഠിനതടവും 25000 രൂപ വീതം പിഴയും അടക്കണം. മറ്റൊരു വകുപ്പ് പ്രകാരം ഒരുവര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം തടവ് അനുഭവിക്കണം.
കൊളത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സി.എസ്. ഷാരോണ്‍, പി.എം. ഷമീര്‍, എസ്.ഐ. സൈതലവി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ തെളിവിലേക്കായി എട്ട് സാക്ഷികളെ വിസ്തരിച്ചു. 14 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്‌ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ പെരിന്തല്‍മണ്ണ സബ്ജയില്‍ മുഖേന തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.