താനൂര്‍ പൂരപ്പുഴയില്‍ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങി. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റര്‍ മാറിയാണ് സംഭവം

Keralam Local News

മലപ്പുറം: താനൂര്‍ പൂരപ്പുഴയില്‍ വീണ്ടും വിനോദസഞ്ചാര ബോട്ട് മുങ്ങി. നിറമരുതൂര്‍ കാളാട് സ്വദേശി ചാരാത്ത് നിസാറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റര്‍ മാറിയാണ് സംഭവം.
ചൊവ്വാഴ്ച പകല്‍ 11 വരെ യാതൊരു കുഴപ്പവുമില്ലാതെ നങ്കൂരമിട്ട് നിര്‍ത്തിയതായിരുന്നു. ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫിറ്റ്‌നസ്, ലൈസന്‍സ് എന്നിവ ലഭിച്ച് ഒരു മാസം മുമ്പ് മുതലാണ് സര്‍വീസ് ആരംഭിച്ചതെന്നും, തകര്‍ത്തതാകാനാണ് സാധ്യതയെന്നും ഉടമയായ നിസാര്‍ പറയുന്നു. 20 പേര്‍ക്ക് പോകാവുന്ന ബോട്ടാണ് മുങ്ങിയത്. എഞ്ചിന്‍, ഫര്‍ണിച്ചര്‍ എന്നിവ നശിച്ചനിലയിലാണ്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നതായും അതിന് ശേഷമാണ് പ്രദേശത്ത് നങ്കൂരമിട്ടതെന്നും നിസാര്‍ പറഞ്ഞു. താനൂര്‍ എസ്‌ഐ ആര്‍ ഡി കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

അതേ സമയം താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിനോദസഞ്ചാരം നടത്തുന്ന ബോട്ടുകളുടെ സര്‍വീസ് നിറുത്തിവച്ചു. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ ഉത്തരവുണ്ടാകും വരെ സര്‍വീസ് നടത്താര്‍ പാടില്ല. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ കനോലി ടൂറിസം കേന്ദ്രത്തിലേക്കുള്ള ജങ്കാര്‍ സര്‍വീസും താത്കാലികമായി നിര്‍ത്തിവച്ചു.ഇതു സംബന്ധിച്ച് കളക്ടറുടെ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കനോലി ടൂറിസം കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു.ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം നിര്‍മാണവും ഇഴഞ്ഞു നീങ്ങുന്നതിനാല്‍ കനോലി ടൂറിസം കേന്ദ്രം കാണാനെ ത്തിയ വിനോദ സഞ്ചാരികള്‍ ഇന്നലെ നിരാശരായി മടങ്ങി. ടൂറിസം വകുപ്പിന്റെ ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജങ്കാര്‍ സര്‍വീസ് നടത്തുന്നതെന്ന് വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിലെ ജീവനക്കാര്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍, സ്‌പെഷല്‍ ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചാലിയാര്‍ പുഴയുടെ തീരത്ത് കനോലി കടവിലെത്തി ജങ്കാര്‍ സര്‍വീസ് നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തി. 40 യാത്രക്കാര്‍ക്ക് ഒരേ സമയം ജങ്കാറില്‍ സര്‍വീസ് നടത്താം. ഇത്രയും ഭാരം കയറ്റുന്നതില്‍ തടസമില്ലെന്ന് മണല്‍ചാക്കുകള്‍ കയറ്റി ഭാരം നിര്‍ണയിച്ച ശേഷം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ജങ്കാര്‍ സര്‍വീസ് നടത്തുന്നവര്‍ പറഞ്ഞു. വനം വകുപ്പ് ജങ്കാര്‍ യാത്രക്ക് ഉള്‍പ്പെടെ ഒരു വിനോദ സഞ്ചാരിയില്‍ നിന്ന് 80 രൂപയാണ് പാസ് ഇനത്തില്‍ വാങ്ങുന്നത്. ഇതില്‍ 30 രൂപ ജങ്കാര്‍ ഉടമക്ക് കരാര്‍ പ്രകാരം വനം വകുപ്പ് നല്‍കും. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഓരോ വര്‍ഷവും കരാര്‍ പുതുക്കും. 40 പേര്‍ക്ക് ഇന്‍ഷ്വറന്‍സുമുണ്ട്. ജങ്കാറിന് ഇതുവരെ നിലമ്പൂര്‍ നഗരസഭ എന്‍ ഒ സി നല്‍കിയിട്ടില്ല. സ്ഥലം സന്ദര്‍ശിച്ച നഗരസഭ ജീവനക്കാര്‍ക്ക് ജങ്കാര്‍ സര്‍വീസ് നടത്താന്‍ നഗരസഭയുടെ എന്‍ ഒ സി വേണമോയെന്ന കാര്യത്തില്‍ ഉറപ്പുമില്ല. ജങ്കാര്‍ സര്‍വീസ് തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നഗരസഭ ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്തിയിട്ടില്ലെന്ന് അവരുടെ മറുപടിയില്‍ തന്നെ വ്യക്തം. ചാലിയാറിന് കുറുകെ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നിട്ട് നാലു വര്‍ഷമായിട്ടും പുതിയ തൂക്കുപാലത്തിന്റെ നിര്‍മാണം രണ്ടു കാലില്‍ നില്‍ക്കുകയാണ്. ജങ്കാര്‍ സര്‍വീസും നിറുത്തിയതോടെ കനോലി പ്ലോട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രക്ക് തല്‍ക്കാലം വിരാമമാകും.