കരള്‍ മാറ്റിവയ്ക്കാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എട്ടു മാസം പ്രായമുള്ള കുട്ടിയുടെ പിതാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

Local News

മലപ്പുറം: കരള്‍ മാറ്റിവയ്ക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുള്ള കുട്ടിയുടെ പിതാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തു പുലാമന്തോള്‍ വളപുരം കരിമ്പാടത്ത് ജയേഷി (52)ന്റെ മൃതദേഹമാണ് കോട്ടയം ചിങ്ങവനം റെയില്‍വേ ട്രാക്കില്‍ ഇന്നു രാവിലെ കണ്ടെത്തിയത്. മകള്‍ സായൂജ്യ കൃഷ്ണയെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. മകളുടെ അസുഖത്തില്‍ ഇദ്ദേഹത്തിനു കടുത്ത
മാനസിക വിഷമമുണ്ടായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ചു നല്‍കിയിരുന്നു. 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമ്മ സുനിതയുടെ കരളാണ് മകള്‍ക്ക് നല്‍കുന്നത്. ഇതിന്റെ ഭാഗമായി സുനിതയും മെഡിക്കല്‍ കോളജാശുപത്രിയിലാണ്. അച്ഛന്‍: കൃഷ്ണന്‍കുട്ടി .അമ്മ :ജാനകി. മറ്റു മക്കള്‍: സായി കൃഷ്ണ, സജി കൃഷ്ണ. സഹോദരങ്ങള്‍: പത്മിനി, രജനി, കൃഷ്ണദാസ്.