മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണം .മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Local News

മലപ്പുറം: മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണം. മലബാര്‍ മേഖലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മുന്നണികള്‍ സങ്കുചിത നിലപാട് വെടിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ‘മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികമല്ല’ എന്ന തലക്കെട്ടില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളിതുവരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നിട്ടുള്ളതില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരാണ്. മുന്നണികള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും പ്രധാന ഘടകകക്ഷികളുമെല്ലാം മലബാറില്‍ നിന്നുള്ളവരാണ്. പക്ഷേ അവരുടെ സങ്കുചിത നിലപാടുകളുടെ പേരിലാണ് മലബാര്‍ ഇപ്പോഴും അവഗണനയില്‍ തുടരുന്നത്. മാറി മാറി വന്ന മുന്നണി സംവിധാനങ്ങള്‍ മലബാറിനോട് നീതി കാണിച്ചിട്ടില്ല. ഭരണം കൈയാളുമ്പോള്‍ വിഭവങ്ങളില്‍ നീതിപൂര്‍വം വിഹിതം നല്‍കേണ്ടവര്‍ മലബാറിനെ അവഗണിക്കുകയായിരുന്നു. എന്തെങ്കിലും വികസനം ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം മലബാറിലെ ജനങ്ങളുടെ ഉദാര മനസ്‌കത കൊണ്ടുകൂടിയാണ്. സ്വപ്രയത്‌നം കൊണ്ട് പ്രാപ്തി നേടിയ ഒരു തലമുറയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാത്തതും ജനസംഖ്യാനുപാതികമായി ചികില്‍സാ സൗകര്യമൊരുക്കാത്തതും മലബാറിന് അവകാശപ്പെട്ട ബജറ്റ് വിഹിതം അനുവദിക്കാത്തതും യാദൃശ്ചികമല്ല. ദശലക്ഷക്കണക്കിന് മലയാളികളുടെ ഉപജീവന മാര്‍ഗത്തിന് അവലംബിക്കുന്ന അറബി ഭാഷയുടെ പേരില്‍ കേരളത്തില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ മനസ് കാണിക്കാത്തവര്‍ സംസ്‌കൃത സര്‍വകലാശാലയുടെ പേരില്‍ ഊറ്റംകൊള്ളുകയാണ്. ആളോഹരി വരുമാനവും അടിസ്ഥാന വികസനവും ഏറ്റവും കുറഞ്ഞ ജില്ലയാണ് മലപ്പുറം. മലബാര്‍ നേരിടുന്ന സാമൂഹികവും പ്രാദേശികവുമായ അസമത്വം വേദനാജനകമാണ്.

തങ്ങള്‍ക്ക് വോട്ടുബാങ്ക് കുറഞ്ഞ മേഖലയാണെന്നു കരുതി ഇടതു മുന്നണിയും അന്ധമായി വോട്ടു ചെയ്യുന്ന മേഖല എന്ന നിലയില്‍ വലതു മുന്നണിയും തുല്യമായ അവഗണനയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം തങ്ങളോട് കാണിക്കുന്ന അവഗണനയുടെ ആഴം പുതിയ തലമുറ തിരിച്ചറിഞ്ഞാല്‍ മന്ത്രി പുംഗവന്മാര്‍ക്ക് തെരുവില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടും. മലബാറിന്റെ അനിവാര്യമായ വികസനത്തിനും അവഗണന അവസാനിപ്പിക്കുന്നതിനും അടിയന്തരമായ ഇടപെടലുകളുണ്ടാവണം. ജനാധിപത്യബോധവും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ സത്യസന്ധമായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. പരിഹാരമുണ്ടാകുന്ന തരത്തിലേക്ക് പുതിയ തലമുറ സമരമേറ്റെടുക്കാന്‍ പ്രാപ്തമാകുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി നേതൃപരമായ പങ്കുവഹിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.

മലബാറിനോടുള്ള അവഗണനയും വിവേചനവും സംബന്ധിച്ച് സമഗ്രപഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് നിയമസഭാ സാമാജികരുടെ സംയുക്ത സമിതിയെ നിയോഗിക്കുക, പരിഹാര നടപടികള്‍ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ജനസംഖ്യാനുപാതികമായി റെവന്യൂ-ഭരണ സംവിധാനങ്ങള്‍ വിഭജിക്കുക, മലബാറില്‍ സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും അനുവദിക്കുക, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ 236 ഏക്കര്‍ ഭൂമി മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, വി ടി ഇഖ്‌റാമുല്‍ ഹഖ്, വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ മാസ്റ്റര്‍, എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു ചാലിപ്പുറം, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ഷിദ് ഷമീം, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സംസാരിച്ചു.