സ്ത്രീധന പരാതികള്‍ മലപ്പുറം ജില്ലയില്‍ കുറയുന്നുവെന്ന് വനിതാ കമ്മീഷന്‍

Local News

മലപ്പുറം: സ്ത്രീധന സംബന്ധമായ പരാതികള്‍ മലപ്പുറം ജില്ലയില്‍ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദമ്പതികള്‍ തമ്മിലുള്ള നിസാര പ്രശ്‌നങ്ങളുടെ പേരില്‍ അവരുടെ കുട്ടികള്‍ വലിയ തോതില്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യമാണുള്ളതെന്നും ഈ ദുരവസ്ഥ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലുകള്‍ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങള്‍, വഴി പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായും അദാലത്തില്‍ കമ്മീഷന് മുമ്പിലെത്തിയത്. ഇതില്‍ കമ്മീഷന്റെ പരിഗണനയില്‍ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗണ്‍സിലിങ്, നിയമോപദേശം എന്നിവ നല്‍കിയതായി കമ്മീഷന്‍ അംഗം അറിയിച്ചു. കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 58 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടിനായി എട്ട് പരാതികള്‍ കൈമാറി. ശേഷിക്കുന്ന 28 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ അഭിഭാഷകരായ ബീന കരുവാത്ത്, ഒ. സുകൃത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.