താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച ആയിഷാബീവിയുടേയും മക്കളുടേയും മരണത്തോടെയുള്ള ഭര്‍ത്താവിന്റെ വരവ് സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാനെന്ന് നാട്ടുകാര്‍

Local News

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച ആയിഷാബീവിയുടേയും മക്കളുടേയും മരണത്തോടെയുള്ള ഭര്‍ത്താവിന്റെ വരവ് സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാനെന്ന് നാട്ടുകാര്‍. തന്നെ വധിക്കാനും, 13കാരി മകളെ ദ്രേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തതോടെ നാലു വര്‍ഷം മുമ്പാണു ആയിഷബീവിയും അഞ്ചു കുഞ്ഞുങ്ങളും ഭര്‍ത്താവിന്റെ വീട് വിട്ട് ക്വാര്‍ട്ടേഴ്‌സിലേക്കു വീടുമാറിയത്. മക്കളെ അന്തസ്സായി പോറ്റാന്‍ എല്ലുമുറിയെ ജോലിചെയ്തു. കാണുന്നവര്‍ക്കെല്ലാം ആയിഷാബീവിയോടു ബഹുമാനമായിരുന്നു. ഒരു ചീത്തപ്പേരുമില്ലാതെ ജോലിചെയ്തു മക്കളെ നന്നായി പോറ്റുന്നതു തന്നെയായിരുന്നു കാരണം. ഈകാലയളവിനുളളില്‍ പല പ്രതിസന്ധികളും കടന്നുപോയിട്ടും ഭര്‍ത്താവ് തിരിഞ്ഞുനോക്കിയതുപോലുമില്ല.
എന്നാല്‍ താനൂര്‍ ബോട്ടപകടത്തിലാണു ആയിഷാബീവിയും മൂന്നുമക്കളും മരണപ്പെട്ടത്. ഇതോടെ രക്ഷകന്റെ വേഷത്തിലെത്തിയ ഭര്‍ത്താവ്
സൈനുല്‍ ആബിദിനെ അയല്‍വാസികള്‍ക്കൊന്നും വിശ്വാസമില്ല. ബോട്ടപകടത്തില്‍ മരിച്ച വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10ലക്ഷവും , കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷവും, മറ്റു സന്നദ്ധ സംഘടനകള്‍ പ്രഖ്യാപിച്ച പണവും ഇയാള്‍ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നും വലിയ പ്രതിസന്ധികള്‍ കടന്നുപോയിട്ടും തിരിഞ്ഞുനോക്കാതിരുന്ന ഇയാളുടെ വരവില്‍ ദൂരൂഹതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ചെട്ടിപ്പടി വെട്ടികുത്തി സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബീവി (38), മക്കളായ ആദില ഷെറി (15), അദ്‌നാന്‍ (10), ഹര്‍ഷാന്‍ (3), എന്നിവരായിരുന്നു ബോട്ടപകടത്തില്‍ മരിച്ചത്. ഇവര്‍ക്കെല്ലാവര്‍ക്കുമായി ലക്ഷങ്ങളുടെ ധനസഹായങ്ങളാണു പ്രഖ്യാപിച്ചിട്ടുളളത്. ബാക്കിയുള്ള രണ്ടു കുഞ്ഞുങ്ങളാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. ഇവര്‍ക്കു ഈ തുകലഭ്യമാക്കാനും, ഇവരുടെ അക്കൗണ്ടില്‍ പണമിട്ട് ഇവരുടെ വിദ്യാഭ്യാസത്തിനും ചെലവിനുമാണ് ഈ തുക ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപത്തെ അടച്ചിട്ട ആയിഷാബീവിയുടെ വാടക വീട്ടില്‍ ഇനി അഞ്ചു മക്കളുടെ കളി ഒരുമിച്ചുകാണാനാകില്ല. ബോട്ട് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആറ് വയസുകാരനായ അഹ്‌റാഹും ഉമ്മയോടും സഹോദരങ്ങളോടും ഒപ്പം ദുരന്ത ദിവസം ബോട്ടുയാത്രക്ക് പോകാതിരുന്ന ആദിലും മാത്രമാണ് ഈ വീട്ടിലുള്ളത്.
2020 -ല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയും 13 കാരിയായ മകളെ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സൈനുല്‍ ആബിദിനെതിരെ പരപ്പനങ്ങാടി പോലീസ് വധശ്രമക്കേസ് എടുക്കുകയും ആബിദിനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

അന്ന് താമസിച്ചിരുന്ന കോയംകുളം മുള്ളുങ്ങല്‍ ക്വാര്‍ട്ടേര്‍സില്‍ നിന്നും ആയിഷാബി വിയും അഞ്ചു മക്കളും പടിയിറങ്ങുകയായിരുന്നു. പിന്നീട് തന്റെ സ്വന്തം ഉമ്മ സുബൈദയേയും കൂട്ടി ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപത്തെ വാടകവീടെടുത്തു താമസിച്ചു വരികയായിരുന്നു.
ഉള്ളണം മാളിയേക്കല്‍ അബ്ദുള്‍ ഖാദറിന്റെയും സുബൈദയുടെയും മകളായ ആയിഷാബീവി ഭര്‍ത്താവുമായി അകല്‍ച്ചയിലായതിന് ശേഷം ഏറെ ബുദ്ധിമുട്ടിയാണ് തന്റെയും മക്കളുടെയും ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത് നാല് വര്‍ഷത്തോളമായി തന്നെയും കുട്ടികളെയും തിരിഞ്ഞ് നോക്കാതിരുന്നതിനാല്‍ ആയിഷാബീവി പരപ്പനങ്ങാടിയിലെ ഒരു റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തു കിട്ടിയിരുന്ന 8,000 രൂപ ശമ്പളത്തില്‍ നിന്നും 5,000 രൂപ വീട്ടുവാടക കിഴിച്ച് ബാക്കി 3,000 രൂപ കൊണ്ടാണ് നിത്യ ചെലവുകള്‍ കഴിച്ചിരുന്നത്.
അവധിക്കാലത്ത് മക്കളുടെ കളി ചിരിയും സന്തോഷവും കാണാന്‍ വേണ്ടിയാണ് ഞായറാഴ്ച തൂവല്‍ തീരത്തെത്തിയത് ടിക്കറ്റൊന്നിന് 120 രൂപ ഈടാക്കിയിരുന്ന ബോട്ട് സര്‍വീസുകാര്‍ അന്ന് സൗജന്യ നിരക്കില്‍ ആയിഷാബീവിയും ഉമ്മ സുബൈദയും മക്കളായ ആദിലാ ഷെറിന്‍, അദ്‌നാന്‍ ,
ഹഫ്ഷാന്‍, അഹ്‌റഹ്, തുടങ്ങിയവരുമാണ് ബോട്ടില്‍ കയറിയത്. മുങ്ങിത്താഴ്ന്ന ബോട്ടില്‍ നിന്നും രക്ഷപ്പെട്ട ഉമ്മ സുബൈദ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ആശുപത്രി വിട്ട അഹ്‌റാഹും ആദിലും ഇപ്പോള്‍ അകന്നു കഴിഞ്ഞിരുന്ന ഉപ്പയുടെ കോയംകുളത്തെ വീട്ടിലാണുള്ളത്.

ദുരന്തത്തില്‍ മരിച്ചവരുടെ വീട്ടില്‍ സന്നദ്ധ സംഘടനകളും മറ്റും സാമ്പത്തിക സഹായങ്ങളെത്തിക്കുമ്പോള്‍ അര്‍ഹതപ്പെട്ട സഹായങ്ങള്‍ പോലും ഈ കുടുംബത്തിന് അന്യമാവുകയാണ്. തന്നെയും മക്കളെയും തിരിഞ്ഞു നോക്കാതിരുന്ന ഭര്‍ത്താവ് സൈനുല്‍ ആബിദ് ഇപ്പോള്‍ രണ്ടു മക്കളെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത് സഹായധനം ലക്ഷ്യമാക്കിയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മക്കളെയും കുടുംബത്തെയും സംരക്ഷിക്കാത്തവന് മരണാനന്തര സഹായമായി ഒരു ചില്ലിക്കാശ് പോലും നല്‍കരുതെന്നും ആയിഷാബിയുടെ ആണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സഹായധനം ആയിഷാബീവിയുടെ പൊന്നോമനകള്‍ക്ക് മാത്രമായി ലഭ്യമാക്കണമെന്നുമാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്