മലപ്പുറം: മുന്നണിമാറ്റ ചര്‍ച്ചക്ക് തുടക്കമിടാന്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി സീറ്റ് ചോദിക്കാന്‍ മുസ്ലിംലീഗ്. നാലു സീറ്റ് ചോദിക്കുമെങ്കിലും മൂന്നില്‍ തൃപ്തിപ്പെടും. എന്നാല്‍ നിലവിലുള്ള രണ്ടു സീറ്റില്‍ ഒന്നും അധികം ലഭിച്ചില്ലെങ്കില്‍ മുന്നണിമാറ്റം ഗൗരവമായി ചര്‍ച്ചയാകും. എന്നാല്‍ യു.ഡി.എഫ് മുന്നണി വിടണമെന്ന ചര്‍ച്ചകള്‍ പല നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മുന്നണി വിടുന്നതിനു മുമ്പു കലഹമുണ്ടാക്കണമെന്നും വെറുതെ മുന്നണി വിട്ടുപോകുന്നതു അണികളെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്ന ചര്‍ച്ചകള്‍വരെ നേതൃതലത്തില്‍ നടന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നണിവിട്ടുപേകുന്നതു രാഷ്ട്രീയപരമായ ലീഗിന് ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായം തന്നെയാണു ഭൂരിഭാഗം ലീഗ് നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ടു തുറക്കാന്‍ ഇതു കാരണമാകുമോ എന്ന ഭയവും ലീഗിനുണ്ട്.നിലവില്‍ സി.പി.എമ്മുമായി മാനസികമായി ലീഗും, ലീഗിന്റെ വോട്ടുബാങ്കായ ഇ.കെ. സമസ്തയും അടുത്തിട്ടുണ്ട്. അതേ സമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനോടും, കെ.പി.സി.സി പ്രസിഡന്റ് സുധാകരനോടും താല്‍പര്യക്കുറവുണ്ട്. ശശി തരൂരിനെ കൂടുതല്‍ പരിഗണിക്കമെന്ന ആവശ്യവും ലീഗിനുണ്ടായിരുന്നു. നേരത്തെ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ലീഗിനു നല്‍കിയ പ്രാധാന്യം പുതിയ നേതൃത്വത്തില്‍നിന്നും ലഭിക്കുന്നില്ല. ഇതിനു പുറമെ വര്‍ഗീയ വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുക്കാനും കോണ്‍ഗ്രസിന് സാധിക്കുന്നില്ല.
യു.ഡി.എഫ് മുന്നണി പ്രകാരം നിലവില്‍ മുസ്ലിംലീഗിനു രണ്ടുസീറ്റാണുള്ളത്. എന്നാല്‍ ഇത്തവണ നാലു സീറ്റുവേണമെന്നും വിജയസാധ്യതയുള്ള സീറ്റുതന്നെ വേണമെന്ന നിലപാടാണിപ്പോള്‍ മുസ്ലിംലീഗ് നേതൃത്വത്തിനുള്ളത്.
ഇതു സംബന്ധിച്ചു വിവിധ ജില്ലാകമ്മിറ്റികളുടെ വികാരവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ലീഗിന്റെ ഡിമാന്റ് അംഗീകരിച്ചില്ലെങ്കില്‍ മൂന്നണി മാറ്റം ഗൗരവായി പരിഗണിക്കാനുമാണ് നീക്കം. നിലവില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ മുസ്ലിംലീഗ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ലീഗ് കൂടുതല്‍ മേഖലയില്‍ വ്യാപിച്ച
സാഹചര്യമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
മുസ്ലിംലീഗിന്റെ ശക്തിയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെന്ന വികാരമാണു ലീഗിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുള്‍പ്പെടെയുള്ളത്. ലീഗിന്റെ ശക്തിയില്ലാതെ നിലവില്‍ കോണ്‍ഗ്രസിനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇതിനാല്‍ തന്നെ നാലുസീറ്റുകള്‍ ലീഗിന് അര്‍ഹമായതാണെന്നും ഇതു വാങ്ങിച്ചെടുക്കാന്‍ നേതൃത്വത്തിന് സാധിക്കണമെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ വികാരം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണു ലീഗിനുള്ളത്. രണ്ടും ലീഗിന്റെ കോട്ടകളായതിനാല്‍ തന്നെ ഈ രണ്ടു മണ്ഡലങ്ങള്‍ക്കും പുറമെ വയനാടും, മറ്റൊരു മണ്ഡലവും ചോദിക്കാനാണ് ലീഗ് നീക്കം. വയനാട് രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുമെങ്കില്‍ പകരം മറ്റൊരു മണ്ഡലം ചോദിക്കും. കൂടുതല്‍ സീറ്റ് ലഭിക്കുന്നതില്‍ യുവാക്കളെ പരിഗണിക്കാനാണ് നീക്കം.
നിലവിലെ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ.ടി.മുഹമ്മദ് ബഷീര്‍ അടുത്ത തവണ മലപ്പുറത്തു മത്സരിക്കാനും, മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന അബ്ദുസമദ് സമദാനിയെ മാറ്റി മറ്റൊരാളെ പരിഗണിക്കാനുമാണ് നീക്കം. ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നതിനാല്‍ തന്നെ തവണകള്‍ നോക്കാതെ ഇ.ടിയെ വീണ്ടും മത്സരിപ്പിക്കും. ദേശീയ തലത്തില്‍ ഏറെ ഗൗരവപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ തന്നെ ലോകസഭയില്‍ മുസ്ലിംലീഗിന്റെ കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകണമെന്ന ആവശ്യം പൊതുവെ നേതൃത്വത്തിനുണ്ട്. നിലവില്‍ തമിഴ്നാട് രാമനാഥപുരത്ത്നിന്നും ലീഗിന്റെ ലോകസഭാ പ്രതിനിധിയായി നവാസ് ഗനിയുമുണ്ട്.
മുസ്ലിംസമദായങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്നും ഇതിനാല്‍ ലീഗ് പ്രതിനിധികള്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന നിലപാട് സമസ്തക്കുമുണ്ട്. കോണ്‍ഗ്രസിനെക്കാള്‍ സമദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സി.പി.എമ്മിനെയാണു സമസ്തക്ക് വിശ്വാസമുള്ളത്. ഇതിനാല്‍ തന്നെ അധിക സീറ്റ് വിവാദമായാല്‍ മുന്നണിമാറ്റ ചര്‍ച്ചയുണ്ടാകുമെന്നും പേരുവെളിപ്പെടുത്താന്‍ തെയ്യാറാവാത്ത മുസ്ലിംലീഗ് നേതാവ് പറഞ്ഞു.നിലവില്‍ മുന്നണി വിട്ടു എല്‍.ഡി.എഫിനൊപ്പം ചേരണമെന്ന ചിന്തിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ ലീഗിലുണ്ട്. വിവിധ ജില്ലാകമ്മിറ്റികളും നേരത്തെ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. നേരത്തെ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച ജില്ലാ കമ്മിറ്റികള്‍ ഉള്‍പ്പെടെ നിലവില്‍ ഇതിനോട് മാറ്റത്തിനോട് എതിര്‍പ്പില്ലെന്ന് അറിയിച്ചതായും സൂചനയുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 19 സീറ്റും യു.ഡി.എഫിനാണു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സമാനമായ രാഷ്ട്രീയ സാഹചര്യമല്ലെന്നും ലീഗ് കണക്ക് കൂട്ടുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ എല്‍.ഡി. എഫിന് കഴിഞ്ഞിരുന്നു.