മഞ്ചേരിയില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുട്ടി ഐ.സി.യുവില്‍

Local News

മഞ്ചേരി: മഞ്ചേരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് അനില്‍കുമാറിന്റെയും സഹോദരിയുടെയും നാലു കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. മഞ്ചേരി ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തിയെന്ന സ്ഥാപനത്തില്‍ നിന്ന് കുടുംബത്തിലെ മുതിര്‍ന്ന ആളുകളും കുട്ടികളും അടക്കം എട്ട് പേര്‍ കുഴി മന്തിയും അല്‍ഫാമും കഴിച്ചിരുന്നു. അന്ന് രാത്രി തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. അനില്‍ കുമാറിന്റെ മൂന്ന് മക്കളായ അമര്‍നാഥ് (12), അഭിനവ് (7), അദ്വൈത് (മൂന്നര), സഹോദരി അനിതയുടെ മകളായ അഖില (12) എന്നിവര്‍ക്കാണ് കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് കടുത്ത പനിയും, വയറ് വേദനയും, ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. മൂന്നര വയസ്സ് പ്രയമുള്ള അദ്വൈത് ഒഴികെയുള്ളവര്‍ക്ക് താത്ക്കാലിക ശമനം ഉണ്ടായി. എന്നാല്‍ അദ്വൈതിന് കടുത്ത പനിയും അപസ്മാരവും ഉണ്ടായി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ സ്‌കാനിംഗ് ചികിത്സക്ക് സൗകര്യം കുറവാണെന്നതിനാല്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കോഴിക്കോട് നടന്ന പരിശോധനയില്‍ ഭക്ഷ്യ വിഷബാധയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മറ്റു കുട്ടികള്‍ക്ക് ക്ഷീണം ഉള്‍പ്പടെയുള്ള അസ്വസ്ഥത തുടരുന്നതിനാല്‍ കള്‍ച്ചര്‍ അടക്കമുള്ള പരിശോധന നടത്തിയിട്ടുണ്ട്. റിസള്‍ട്ട് വന്നതിന് ശേഷം മാത്രമെ കൂടുതല്‍ വിവരം പറയാനാവു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഹോട്ടലിനും ഉടമയ്ക്കും എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അനില്‍കുമാറും കുടുംബവും.


റിപ്പോർട്ട് :ബഷീർ കല്ലായി