കോണ്‍ഗ്രസ് എന്ന വികാരമാണ് ഇന്ത്യാ മഹാരാജ്യത്തെ വിളക്കിച്ചേര്‍ക്കുന്ന കണ്ണിയെന്ന് സുധാകരന്‍

Keralam News Politics

മലപ്പുറം: വിവിധ സംസ്‌കാരങ്ങളും മതങ്ങളും ജാതികളുമുള്ള ഇന്ത്യയെ ഒരു രാജ്യമായി പരിവര്‍ത്തിപ്പിച്ചതും നാനാത്വത്തിലെ ഏകത്വമായി മുന്നോട്ട് നയിക്കുന്നതും കോണ്‍ഗ്രസ് എന്ന വികാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു.
മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച നേതൃതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തകര്‍ന്ന കാര്‍ഷിക മേഖല കാരണം പട്ടിണിയ അഭിമുഖീകരിച്ചിരുന്ന, വ്യവസായ മേഖല ഇല്ലാതിരുന്ന,ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഒന്നുമല്ലാതിരുന്ന ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിന്റെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും നേതൃത്വത്തിലാണ് മഹത്തായ രാജ്യമായി പരിവര്‍ത്തിക്കപ്പെട്ടത്.
വ്യത്യസ്ഥ മത സമൂഹങ്ങളുള്ള ഇന്ത്യ നിലനില്‍ക്കില്ലെന്നായിരുന്നു പല ലോക നേതാക്കളുടെയും പ്രഖ്യാപനം.എന്നാല്‍ ആ ഇന്ത്യയെ എല്ലാ വിധത്തിലും പുരോഗതി പ്രാപിച്ച,മതേതര ജനാധിപത്യ രാജ്യമായി ഉയര്‍ത്തിക്കൊണ്ടു വന്നതും നിലനിര്‍ത്തിയതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും,ജൈനനും എല്ലാമുള്ള കോണ്‍ഗ്രസ് എന്ന വികാരമാണ് ഇന്ത്യാ മഹാരാജ്യത്തെ വിളക്കിച്ചേര്‍ക്കുന്ന കണ്ണി.വ്യത്യസ്ഥമായ ഭാഷകളില്‍ വിലയം പ്രാപിച്ച കോണ്‍ഗ്രസ് എന്ന വികാരമാണ് ഭാഷാ സംഘര്‍ഷമില്ലാതെ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നത്. വൈവിധ്യങ്ങളെ കോര്‍ത്തിണക്കുന്ന വികാര വിചാരങ്ങള്‍ കോണ്‍ഗ്രസാണ്. വരാനുള്ള തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രധാന്യം ഈ നാട് ഇതുപോലെ തല ഉയര്‍ത്തി നില്‍ക്കണമോ, വേണ്ടയോ എന്നതാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള കാര്യങ്ങളെ കുറിച്ചാകണം ഇനിയുള്ള ചര്‍ച്ച.ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അതിലേക്ക് വിളക്കിച്ചേര്‍ക്കുന്ന കണ്ണികളാണ്. തമ്മിലുള്ള വിഷയങ്ങള്‍ പരസ്പരം അകറ്റിക്കൂടെന്നും ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും കെ സുധാകരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വിഎസ് ജോയ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ എ.പി അനില്‍കുമാര്‍ എംഎല്‍എ,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ. ജയന്ത്,ആലിപ്പറ്റ ജമീല,കെ.പി.സി.സി നേതാക്കളായ വി.എ കരീം,അജയ് മോഹൻ,വി.ബാബുരാജ്,കെ.പി അബ്ദുൽ മജീദ്,കെ.പി നൗഷാദ് അലി,സി.ഹരിദാസ്,അഡ്വ നസ്റുള്ള, അജീഷ് എടാലത്ത് തുടങ്ങിയവർ സംസാരിച്ചു.