മലപ്പുറം: കൂടുംബത്തിലെ 12പേരുടെ വിറങ്ങലിച്ച മൃതദേഹം കണ്ട് മരവിച്ച് പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ ആവില്‍ ബീച്ചിലെ സെയ്തലവിയും, ജാബിറും. ഇരുവരും ഇല്ലാതെ മാതാവിന്റെ നേതൃത്വത്തിലാണ് ബന്ധുക്കള്‍ ഇന്നലെ തൂവല്‍തീരത്ത് വന്നത്. അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഏകമകളായ മത്തുമാസം പ്രായമുളള കൂട്ടത്തില്‍നിന്ന് രക്ഷപ്പെട്ട പത്തുമാസം പ്രായമായ ജിഫ്‌റയെ മാറോട് ചേര്‍ത്ത് ഹൃദയംപൊട്ടി ജാബിര്‍.
താനൂര്‍ ഒട്ടുംപുറം പൂരപ്പുഴയില്‍ തൂവല്‍തീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 23 പേര് മണപ്പെട്ടതായി സ്ഥിരീകരിക്കുമ്പോള്‍ ഇതില്‍ ഒരു കുടുംബത്തിലെ 12പേരാണ് തീരാനോവായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഒരു കുടുംബത്തിലെ 12മുതിര്‍ന്നവരും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുണ്ടായിരുന്നു.
പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ ആവില്‍ ബീച്ചിലെ കുന്നുമ്മല്‍ സെയ്തലവിയുടെ ഭാര്യ സീനത്ത്(43), മക്കളായ അസ്‌ന(18), ഷംന(16), ഷഫ്‌ല(13), ഫിദ ദില്‍ന(8), സെയ്തലവിയുടെ അനിയന്‍ സിറാജിന്റെ ഭാര്യ റസീന(27), ഇവരുടെ മകള്‍ ഷഹ്‌റ(8), ഫാത്തിമ റിഷിന(7), നൈറ ഫാത്തിമ(10മാസം), സെയ്തലവിയുടെ സഹോദരി നുസ്‌റത്തിന്റെ മകള്‍ ആയിഷ മെഹ്‌റിന്‍(ഒന്നര വയസ്സ്), നുസ്‌റത്തിന്റെ ബന്ധു താനൂര്‍ കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു(42),ഇവരുടെ മകന്‍ ജറീര്‍(12) എന്നിവരാണ് മരിച്ചത്. ജാബിറിന്റെ മകളായ പത്തുമാസം പ്രായമായ ജിഫ്‌റയും അപകടത്തില്‍പ്പെട്ടെങ്കിലും രക്ഷപ്പെട്ടു.
കാലപ്പഴക്കമുള്ളതും ലൈസന്‍സില്ലാത്തതുമായ ബോട്ടാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു നാട്ടുകാര്‍ പറയുന്നു. ബോട്ട് സര്‍വീസുകളുടെ കാര്യത്തില്‍ നഗരസഭ ഇടപെടാറില്ല. അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനുകാരണമെന്നു പോലീസും പറയുന്നു.
ഇവിടെ വൈകിട്ട് 6.30 വരെയാണ് ബോട്ട് സര്‍വീസിന് അനുമതി. അതുകഴിഞ്ഞും വിനോദസഞ്ചാരികളുമായി ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പാലിക്കാറില്ല. അപകടത്തില്‍പ്പെട്ട ബോട്ടില്‍ കൂടുതല്‍ പേരെ കയറ്റിയിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വിമ്മിങ് പൂളില്‍ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റാണ് ധരിക്കാന്‍ നല്‍കിയത്.
സീറ്റുബെല്‍റ്റിട്ടാണ് പലരും യാത്രചെയ്തതെന്നാണ് സൂചന. നാല് ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. ഇതില്‍ ഏറ്റവും വലുതാണ് അപകടത്തില്‍പ്പെട്ട ‘അറ്റ്ലാന്റ’. വിഷുവിനാണ് ഈബോട്ട് ഇവിടെ സര്‍വീസ് തുടങ്ങിയത്. കുട്ടികള്‍ക്ക് ടിക്കറ്റ് ഇല്ല. നാല്‍പതിലധികം പേര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
ബോട്ട് മറിഞ്ഞിടത്ത് ചെളിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യം സാധ്യമായിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ ഷറഫു പറഞ്ഞു.
അരമണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. പിന്നീട് പടിഞ്ഞാറുഭാഗത്തേക്കാണ് ആളുകളെ കൊണ്ടുപോയത്. അപകടം നടന്ന സ്ഥലത്തെ സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. ബോട്ട് കരയിലേക്ക് വലിച്ചെടുത്ത് വെട്ടിപ്പൊളിച്ചപ്പോഴാണ് കുറച്ചുപേരെ എടുക്കാനായത്.
പരപ്പനങ്ങാടിതാനൂര്‍ നഗരസഭാ പരിധിയിലെ തൂവല്‍ത്തീരം നേരത്തേ തന്നെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമാണ്. എന്നാല്‍, ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയത് ഈയിടെയാണ്. ഇവിടെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം കഴിഞ്ഞത് ആഴ്കള്‍ക്ക് മുന്‍പാണ്. ഇതോടെ, വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു.
നേരത്തേ ഇവിടെ 2 വിനോദ സഞ്ചാര ബോട്ടുകളാണുണ്ടായിരുന്നത്. എന്നാല്‍, ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ ബോട്ടുകളും കൂടി. ഇതില്‍ പലതിനും ലൈസന്‍സോ അംഗീകാരമോ ഇല്ല. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ പോലുമില്ലാതെയാണ് പലതും സര്‍വീസ് നടത്തുന്നത്.ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലും ഈ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല.തൂവല്‍ തീരം വിനോദ സഞ്ചാര കേന്ദ്രം ജില്ലാ പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ളതാണ്. എന്നാല്‍, ബോട്ട് സര്‍വീസുമായി കൗണ്‍സിലിനു ബന്ധമില്ലെന്നു അധികൃതര്‍ വിശദീകരിച്ചു.
ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞ് തലകീഴായി മറിഞ്ഞതോടെ യാത്രക്കാര്‍ അടിയില്‍പെടുകയായിരുന്നു. തൊട്ടുപിറകില്‍ വന്ന മറ്റൊരു വിനോദസഞ്ചാര ബോട്ട് അപകടം കണ്ട് തിരിച്ചുപോയി യാത്രക്കാരെ ഇറക്കിവന്നാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ഇരുട്ട് തടസ്സമായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും പൊലീസും സ്‌കൂബ സംഘവും എത്തി. കരയ്ക്ക് എത്തിച്ചവരെ തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.