മലപ്പുറം: ദുബൈയിലെ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറത്തെ ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര ചേറൂര്‍ ചണ്ണയില്‍ സ്വദേശി കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം.
ട്രാവല്‍സ് ജീവനക്കാരനായ റിജേഷും,സ്‌കൂള്‍ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നതും നാട്ടുകാര്‍ക്കു തീരാവേദനയായി.
അപകടത്തില്‍ റിജേഷും, ജഷിയും, മൂന്ന് തമിഴരും ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പെട്ടതായാണ് വിവരം.
ദുബൈ കെ.എം.സി.സി യും, മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് നടപടി ക്രമങ്ങള്‍ക് നേതൃത്വം നല്‍കുന്നുണ്ട്. കെ.എം.സി.സി നേതാക്കളുമായി ബന്ധപ്പെട്ട് മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ വിലയിരുത്തിയതായി വീടു സന്ദര്‍ശിച്ച സ്ഥലം എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബൈയില്‍ ഉള്ള റിജേഷിന്റെ സഹോദരന്മാരുമായും എം.എല്‍.എ ഫോണില്‍ സംസാരിച്ചു.
16 പേര്‍ മരണപ്പെട്ടതിന് പിന്നാലെ പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചിട്ടുള്ളത്. ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം.
ദേരയിലെ ട്രാവല്‍സ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ്. മൃതദേഹങ്ങള്‍ ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു