കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കാണാതായ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി

Keralam News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദത്തിനിടയിൽ കാണാതായ മുൻ സി.പി.ഐ.എം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ബാങ്ക് തട്ടിപ്പിനെതിരെ പാർട്ടിയിൽ പരാതിപ്പെട്ടിരുന്ന സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തിയത്. കണ്ണൂരിൽ പോയതെന്നാണ് സുജേഷ് വിശദീകരണം നൽകിയത്. കാണാതായതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സുജേഷിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ ശനിയാഴ്ചയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പരാതിയെ തുടർന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടയിലാണ് സുജേഷ് തിരിച്ചെത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദമായതോടെ സുജേഷിനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. അഴിമതിക്കെതിരെ തൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പാർട്ടിയെ ചൊടിപ്പിച്ചതെന്നും സി.പി.ഐ.എം ബാങ്ക് തട്ടിപ്പ് നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് കള്ളമാണെന്നും സുജേഷ് കണ്ണാട്ട് മുന്നേ വ്യക്തമാക്കിയിരുന്നു.