യുവാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. പോലീസ് അന്വേഷണം തുടങ്ങി

Breaking Crime Keralam News

മലപ്പുറം: ശരീരത്തില്‍ പരുക്കേറ്റ പാടുകളോടെ മൃതദേഹം ലഭിച്ചത് 70അടി താഴ്ചയിലുള്ള ഒഴിഞ്ഞ പറമ്പില്‍നിന്ന്. മലപ്പുറം പൂക്കിപ്പറമ്പില്‍ യുവാവിന്റെ മൂന്നുദിവസം പഴക്കമുള്ള ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെളളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് മലപ്പുറം പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി അപ്ല ചോലക്കുണ്ടിലെ 70 അടി താഴ്ചയിലുള്ള പറമ്പില്‍നിന്നും മലപ്പുറം തെന്നല സ്വദേശി ശശി(44)യുടെ മൃതദേഹം കണ്ടെത്തിയത്.
പൂക്കിപ്പറമ്പില്‍ സ്ഥലം ഉടമ തിരൂരങ്ങാടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയതോടെയാണ് മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മലപ്പുറത്തുനിന്നും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹംബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെല്‍ഡിംഗ് ജോലിക്കാരനായ ശശി വിവാഹമോചിതനായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ശശിയെ കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയെ തെരച്ചിലില്‍ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാലു വര്‍ഷത്തിലേറെയായി ഭാര്യ സുമിത്രയുമായി അകന്നുകഴിയുന്ന ശശിയുടെ ഏക മകനാണ് സൂര്യ. സഹോദരങ്ങള്‍ : വേലായുധന്‍, സേതു, പത്മനാഭന്‍, പത്മിനി, സരോജിനി. തിരൂരങ്ങാടി എസ് ഐ പ്രിയന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.