ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം പരിശോധിക്കേണ്ടതാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവന പുതിയ വിഷയമല്ലെന്നും അതിന് എല്ലാവരും കൂടെ അദ്ദേഹത്തെ ആക്രമിക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എന്നാൽ ബിഷപ്പിനെതിരെ കടുത്ത വിമർശനങ്ങളാണ് തൃക്കാക്കര എംഎൽഎ പിടി തോമസ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ സാമുദായികമായ സൗഹൃദം ഉണ്ടാക്കാൻ ഉപകാരപ്പെടില്ലെന്ന് ഫേസ്ബുക്കിലൂടെ പിടി തോമസ് പ്രതികരിക്കുകയായിരുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിൽ വര്‍ഗീയപരമായ പ്രസ്താവന നടത്തിയ പാല ബിഷപ്പിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി എസ്‌ഐഒ പരാതി കൊടുത്തിട്ടുണ്ട്.
ലവ് ജിഹാദിനോടൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും കത്തോലിക്ക വിശ്വാസികളായ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. ജിഹാദില്ലെന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനു വേണ്ട മുഴുവൻ സഹായവും കൊടുക്കുന്ന വിഭാഗം കേരളത്തിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.