ബംഗലൂരു: വാക്സീന്‍ സ്വീകരിച്ചവർക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക. കേരളത്തില്‍ നിന്നെത്തുന്നവരിലാണ് കോവിഡ് പരിശോധനകൾ കര്ശനമാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ നിന്നും കർണാടകയിലേക്ക് പോകുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ബംഗ്ലൂരു റെയില്‍വേ സ്റ്റേഷനില്‍ വലിയ രീതിയിലുള്ള പരിശോധന നടത്തുന്നുണ്ട്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്കായുള്ള താത്കാലിക പരിശോധന കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലാത്ത ആളുകൾക്ക് ഇവിടെ പരിശോധന കഴിഞ്ഞാൽ മാത്രമേ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് പോകുവാൻ അനുമതി ലഭിക്കൂ. കേരളാ കർണാടക അതിര്‍ത്തിയിലും പരിശോധന കർശനമാക്കുന്നതിനായി കൂടുതല്‍ പൊലീസിനെ നിർത്തിയിട്ടുണ്ട്.
കർണാടകയിൽ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിൽ കോളേജുകള്‍ വീണ്ടും തുറന്നിരുന്നു. ഈ സാഹചര്യത്തിൽ കർണാടകയിലേക്കെത്തുന്ന കോളേജ് വിദ്യാർഥികളടക്കം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനാൽ ബുദ്ധിമുട്ടുകയാണ്. ഈ മാസം മുതൽ സ്കൂളുകൾ തുറക്കാനും തീരുമാനിക്കുന്നുണ്ട്. ഇതിനോടൊപ്പം കാസര്‍ക്കോട്ടേക്കുള്ള ബസ് സര്‍വ്വീസ് ദക്ഷിണകന്നട നിര്‍ത്തിവച്ചതും യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.