ആലപ്പുഴ: അന്തര്‍ദേശീയ സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോര്‍ യുവിന്റെ ആലപ്പുഴ ജില്ലയിലെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസമാകുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലും, മാവേലിക്കര, ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലും, കായംകുളം, ചേര്‍ത്തല താലൂക്ക് ആശുപത്രിയിലുമാണ് കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യമേഖലയിലെ ഈ സംഘടനയുടെ പ്രവർത്തനം ലഭ്യമാകുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടര്‍ എ. അലക്സാണ്ടര്‍ എന്നിവരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കെ ഡിസ്ക് ജില്ല പ്രോഗ്രാം മാനേജര്‍ അബ്ദുല്ല ആസാദ് വഴിയാണ് സംഘടനയുടെ പ്രവർത്തനം ജില്ലയിൽ സാധ്യമാക്കിയത്. ഒരു ഡോക്ടറും, രണ്ട് സ്റ്റാഫ് നഴ്സും, രണ്ട് ഡാറ്റാ എന്‍ട്രിക്കാരും, രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരും അടങ്ങുന്ന ഓരോരോ സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുന്നത്. ജില്ലയിലെ വാക്സിനേഷൻ ക്യാമ്പുകൾക്കൊപ്പം ഈയൊരു സംഘത്തിലെ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കും.
ലഭ്യമാകുന്ന വാക്സിനനുസരിച്ച് ആദ്യഘട്ടത്തിൽ മൂന്നുമാസ കാലയളവിൽ അഞ്ച് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, സേവനങ്ങൾ അധികമായി ആവശ്യമുണ്ടെങ്കിൽ ഇനിയും പുതിയ സംഘങ്ങളെ അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഡോക്ടേഴ്സ് ഫോര്‍ യു ഡയറക്ടര്‍ ജേക്കബ് ഉമ്മന്‍ അരികുപുറം പറഞ്ഞു.
മൂന്നുമാസത്തേക്ക് 45 ലക്ഷം രൂപ മെഡിക്കല്‍ ടീമിനു ചെലവ് വരുന്നുണ്ട്. നൂറനാട് ലെപ്രസി സാനിറ്റോറിയം ആശുപത്രിയില്‍ സ്ഥാപിക്കാന്‍ 1.3 കോടിയുടെ ഓക്സിജന്‍ ജനറേഷന് പ്ലാന്റും മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികള്‍ക്ക് നല്കാന് 33 രൂപയുടെ ഉപകരണങ്ങളും ഡോക്ടേഴ്സ് ഫോര്‍ യു ഇതിനോടകം കൊടുത്തിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ കോട്ടയം, വയനാട് ജില്ലകളിലും ഡോക്ടേഴ്സ് ഫോര്‍ യു മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.