അബുദാബി: മാധ്യമങ്ങളിലൂടെയുള്ള കായിക അവലോകനത്തിന്റെ മികവിന് അബുദാബിയിലെ കെ.എം.സി.സി ഏർപ്പെടുത്തിയ കായിക മാധ്യമ പുരസ്‌ക്കാരം നേടി കമാല്‍ വരദൂർ. ജൂലൈയിലെ ടോക്യോ ഒളിമ്പിക്സ് അടക്കമുള്ള കഴിഞ്ഞ വർഷത്തെ കായിക വിഷയങ്ങളെ കുറിച്ചുള്ള അവലോകന മികവ് കണക്കിലെടുത്താണ് അവാർഡ് പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്മാരായിരുന്ന ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗത്തിന്റെ മേധാവി ഡോ.വി.പി സക്കീര്‍ ഹുസൈന്‍ എന്നിവർ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്‌കാര വിജയിയെ തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. അബുദാബിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങളും ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ്‌കുഞ്ഞിയും അറിയിച്ചു.
കായിക മാധ്യമ മേഖലയിൽ ഏറെ കാലത്തെ അനുഭവപരിജ്ഞാനമുള്ള കമാൽ വരദൂർ മൂന്ന് തവണ ഒളിംപിക്‌സും രണ്ട് തവണ ഫുട്‌ബോള്‍ ലോകകപ്പും മൂന്ന് പ്രാവശ്യം ഏഷ്യന്‍ ഗെയിംസും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും ബി.ബി.സിയുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജൂറി അംഗവുമാണ്.