അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി എംഎൽഎ ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. തുടർച്ചയായി മുഖ്യമന്ത്രിമാർ രാജിവെച്ച ശേഷം പുതിയ തീരുമാനം ഇന്നലെയാണ് ഉണ്ടായത്. ഗാന്ധി നഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ആയിരുന്ന വിജയ് രൂപാണിയാണ് ഭൂപേന്ദ്രയെ തെരഞ്ഞെടുക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നിലവിൽ ഗഡ്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ ആയിരിക്കും ഗുജറാത്തിൻ്റെ പുതിയ മുഖ്യമന്ത്രി എന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറാണ് പ്രഖ്യാപിച്ചത്. അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനായ കൂട്ടുകാരൻ കൂടിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അപ്രതീക്ഷിതമായി രാജിവെച്ചത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടരന്നാണ് രാജി. രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വെളിപ്പടുത്തിയിട്ടില്ല.