ചെന്നൈ: ആവശ്യത്തിന് ഓക്സിജൻ ബെഡ് ഇല്ലാതെ പോയതിനാൽ കോവിഡ് ബാധിതയായ അമ്മ മരിച്ചപ്പോൾ ചെന്നൈ സ്വദേശിനിയായ സീതാ ദേവി അവിടെ തളർന്നില്ല. പകരം ആവശ്യക്കാർക്ക് ആശുപത്രിക്ക് പുറത്ത് ഓട്ടോറിക്ഷയിൽ വെച്ച് ഓക്സിജൻ നൽകുന്ന സംവിധാനം അവൾ തുടങ്ങി.
എണ്ണൂറിലധിയകം രോഗികളുടെ ജീവൻ രക്ഷിക്കാൻ ഈ ഉദ്യമത്തിലൂടെ അവർക്കു കഴിഞ്ഞുവെന്ന് ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സീത ദേവിയുടെ അമ്മ ഡയാലിസിസ് ചെയ്യുന്ന രോഗിയായിരുന്നു. ഇതിനിടെ കോവിഡ് കൂടെ പിടിപ്പെട്ടതോടെ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലെത്തിലേക്ക് അമ്മയെ കൊണ്ടുവന്നു. ആവശ്യത്തിന് ഓക്സിജൻ ബെഡ്ഡുകൾ ഇല്ലാതിരുന്നതിനാൽ പന്ത്രണ്ട് മണിക്കൂറോളം അവൾക്ക് അമ്മയുമായി ആശുപത്രിക്ക് പുറത്ത് കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ കിടത്തിയ ആംബുലന്‍സു പോലും ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്ത കാരണത്താൽ രണ്ടുവട്ടം മാറ്റേണ്ടിയും വന്നിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ട് സീതയുടെ അമ്മയ്ക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.
തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നു തീരുമാനിച്ചിട്ടാണ് സീതാദേവി ആശുപത്രിക്കു വെളിയിൽ ഓട്ടോറിക്ഷയില്‍ വെച്ച് ആവശ്യക്കാർക്ക് ഓക്സിജൻ കൊടുക്കാൻ തുടങ്ങിയത്. തികച്ചും സൗജനയമായിട്ടാണ് അവർ ഓട്ടോറിക്ഷയുടെ സേവനവും ഓക്സിജനും നൽകുന്നത്. സീതാദേവി നടത്തുന്ന സ്ട്രീറ്റ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴിയാണ് ആവശ്യമുള്ള ആളുകളിലേക്ക് ഓട്ടോറിക്ഷയും ഓക്സിജന്‍ സിലിണ്ടറും അവർ എത്തിക്കുന്നത്. സീതാദേവിക്ക് സഹായവുമായി ശരത് കുമാർ, മോഹൻ രാജ് എന്നീ സന്നദ്ധ പ്രവർത്തകർ കൂടെയുണ്ട്. എല്ലാ ദിവസവും രാവിലെ എട്ട് മാണി മുതൽ വൈകീട്ട് എട്ട് മാണി വരെയാണ് ഇവരുടെ പ്രവർത്തന സമയം. ഈ ഉദ്യമത്തിലൂടെ ഓരോ ദിവസവും 25 മുതല്‍ 30 ആളുകളെ വരെ ഇവർക്ക് സഹായിക്കാനാവുന്നുണ്ട്.