പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്നതിനായി വിദഗ്ദ സമിതിയെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖരായവരുടെ ഫോൺ പെഗാസസ് വഴി ചോർത്തുന്നുണ്ടെന്ന ആരോപണം പരിശോധിക്കുന്നതിനാണ് കേന്ദ്രം പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ ചുമത്തപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും കൊടുത്ത ഹര്‍ജികള്‍ക്ക് സത്യവാങ്മൂലമായി നൽകിയ മറുപടിയിലാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്.
മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ്യം മുൻനിർത്തിയുള്ള തെറ്റായ ആരോപണങ്ങളാണ് പെഗാസസ് സംബന്ധമായി പ്രചരിപ്പിക്കുന്നത്. എന്നാലും നിലവിലെ ആശങ്ക അകറ്റാനും പറയുന്ന ആരോപണങ്ങൾ പരിശോധിക്കാനും സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. വിഷയത്തിന്റെ എല്ലാ തലങ്ങളും ഈ സമിതി വിശദമായി പരിശോധിക്കുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ പറയുന്നുണ്ട്. എന്നാൽ സമിതിയിലെ അംഗങ്ങളെ കുറിച്ചോ, അന്വേഷിക്കാൻ പോകുന്ന വിഷയങ്ങളെ കുറിച്ചോ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. പത്ത് ദിവസത്തിനുള്ളിൽ സമിതിയെ തീരുമാനിക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
പക്ഷെ കേന്ദ്ര സർക്കാരിനെതിരെ ഈ വിഷയത്തിൽ ഉയരുന്ന എല്ലാ ആരോപണങ്ങളെയും പുറത്തുവരുന്ന വാർത്തകൾ കണ്ട് സ്വതന്ത്രമായ അന്വേഷണത്തിന് ഹർജി നല്കിയവരെയും ഐടി മന്ത്രാലയം എതിർത്തു. ഇത് സംബന്ധിച്ചുള്ള വ്യക്തമായ പ്രസ്താവന ഐടി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.