വിനോദയാത്രാബോട്ട് ദുരന്തം -സ്രാങ്ക്ദിനേശനടക്കം നാലുപേര്‍ കൂടി പോലീസ് പിടിയില്‍

Keralam News

മലപ്പുറം: വിനോദയാത്രാബോട്ട് ദുരന്തം വിതച്ച ബോട്ടിന്റെ സ്രാങ്ക് ദിനേശനടക്കം നാലുപേര്‍ കൂടി പോലീസ് പിടിയിലായി. താനൂരില്‍ വെച്ചാണ് ദിനേശന്‍ പൊലീസിന്റെ പിടിയിലായായത്. ബോട്ടുടമ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റ് മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സഹായികളായ പാട്ടരകത്ത് സലാം (53), പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് താനൂര്‍ പോലീസ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതിയും ബോട്ടുടമയുമായ നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറിനെ ചൊവ്വാഴ്ച തന്നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കും.
അതേസമയം, ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.
അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചു ബോട്ടിന്റെ ഡിക്കില്‍ പോലും ആളുകളെ കയറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് താനൂരിലെ തൂവല്‍തീരത്ത് പൂരപ്പുഴയിലൂടെ സര്‍വീസ് നടത്തിയിരുന്ന അറ്റ്‌ലാന്റിക് എന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 22 പേരാണ് മരണപ്പെട്ടത്. ഇതില്‍ 15 ഉം കുട്ടികളാണ്.