ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇ-റുപ്പി എന്ന പേരിലുള്ള പദ്ധതി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി അവതരിപ്പിക്കും.
നാഷണൽ പേയ്‌മെന്റ് കോർപറേഷനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി കൂടിച്ചേർന്ന് ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്‍റ് സിസ്റ്റം നിർമ്മിച്ചത്. യു.പി.ഐ പ്ലാറ്റ്ഫോമിലാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. പണ -സമ്പർക്ക രഹിത മാർഗം അനുസരിച്ചുള്ള ഇ റുപ്പിയിൽ മൊബൈൽ ഫോൺ വഴി ക്യു ആര്‍ കോഡോ എസ്.എം.എസ് അടിസ്ഥാനമാക്കിയുള്ള ഇ -വൗച്ചറോ ഉപഭോക്താക്കളിലേക്ക് എത്തും. അതിനാൽ തന്നെ കാര്‍ഡ്, ഡിജിറ്റല്‍ പേമെന്‍റ് ആപ്പ്, ഇന്‍റര്‍നെറ്റ് ബാങ്കിങ് എന്നിവ കൂടാതെ ഉപഭോക്താവിന് വൗച്ചര്‍ വീണ്ടെടുക്കാന്‍ സാധിക്കും.
ഇ -റുപ്പിയുടെ ഉപഭോക്താക്കളെയും സേവന ദാതാക്കളെയും സിസ്റ്റത്തിന്റെ സ്പോണ്‍സര്‍മാരുമായി ഡിജിറ്റലായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇടപടി പൂർണമായാൽ മാത്രമേ പണം സേവന ദാതാവിന് ലഭിക്കൂ. പ്രീ പെയ്ഡ് സേവനമായതിനാൽ പണം കൃത്യമായി എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാം.
ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ആയുഷ്മാര്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്സിഡികള്‍ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കും സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനായുള്ള സ്വകാര്യ മേഖലയിലും ഇ -റുപ്പി ഉപയോഗപ്പെടുത്താനാവും.