നിലമ്പൂർ: ഏപ്രിൽ 2 മുതൽ 8 വരെ സൗത്ത് കൊറിയയിലെ ഇഞ്ചിയോണിൽ വെച്ച് നടക്കുന്ന ഏഷ്യൻ വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് നിലമ്പൂർ അമൽ കോളേജ് വിദ്യാർത്ഥികളായ അർഷ സത്യൻ, കെ.എ അതുല്യ, പോത്തുകല്ല് കാത്തലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി ഇ.എസ് അമൃത എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
തെരെഞ്ഞെടുക്കപ്പെട്ട മൂന്നുപേരും നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡോ: മുഹമ്മദ് നജീബ് മെമ്മോറിയൽ പേസ് സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടിയവരാണ്.
അകാലത്തിൽ അന്തരിച്ച അമൽ കോളേജ് മുൻ കായികാധ്യാപകനായിരുന്ന ഡോ: മുഹമ്മദ് നജീബിന്റെ ചിരകാല സ്വപ്നമായിരുന്നു തന്റെ കീഴിലെ വിദ്യാർത്ഥികൾ രാജ്യത്തിന് വേണ്ടി കളിക്കുക എന്നത്.
അത് യാഥാർത്ഥ്യമായ ആഹ്ളാദത്തിലാണിവർ.
സത്യൻ സുശീല ദമ്പതികളുടെ മകളാണ് അർഷ സത്യൻ. അർജുനൻ തുഷാര ദമ്പതികളുടെ മകളാണ് അതുല്യ,ഇരുവരും അമൽ കോളേജിൽ രണ്ടാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളാണ്.
ശശികുമാർ വസന്തകുമാരി ദമ്പതികളുടെ മകളായ അമൃത കത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിനിയാണ്. പോത്തുകല്ല് സ്വദേശികളാണ് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരും.
കേരളാ ടീമിന്റെ പരിശീലകനായ സുൽക്കിഫലിന്റെയും, പേസ് സ്പോർട്സ് അക്കാദമി പരിശീലകനും അമൽ കോളജ് പൂർവ്വ വിദ്യാർത്ഥിയുമായ അബൂ മൻസൂറലിയുടേയും കീഴിൽ ആയിരുന്നു പരിശീലനം.
അമൽ കോളേജ് മാനേജ്മെന്റ്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, അധ്യാപക അനധ്യാപക വിദ്യാർത്ഥി കൂട്ടായ്മകൾ സംയുക്തമായി ഇവർക്ക് യാത്രയയപ്പ് നൽകി.