ഐദ്രു വധക്കേസില്‍ പ്രതിയെ കോടതിവെറുതെ വിട്ടു

Breaking Crime Local News

മഞ്ചേരി: ഐദ്രു വധക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. കാട്ടില്‍ കാലികളെ മേയ്ക്കാന്‍ പോയ വയോധികനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. എടക്കര പാതിരിപ്പാടം ഇരട്ടയാംകുളം മുസ്ല്യാരകത്ത് മൂസ (38)യെയാണ് ജഡ്ജി എ.വി ടെല്ലസ് വെറുതെ വിട്ടത്. കുണ്ടൂര്‍ വെളിമിറ്റം കൊടീരി ബാവക്കുത്ത് മമ്മദീസയുടെ മകന്‍ ഐദ്രു (75) ആണ് കൊല്ലപ്പെട്ടത്. 2005ജൂലൈ 18ന് രാത്രി എട്ടര മണിക്ക് കുറുംബലങ്ങോട് വെളിമിറ്റം കൊടീരി ഫോറസ്റ്റ് ഷെഡിനടുത്താണ് ഐദ്രുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എടക്കര എസ്.ഐ:പി.സി. ബിജുകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏറെക്കാലം അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു. പോലീസിന് പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ വിദഗ്ദ അന്വേഷണം ആവശ്യപ്പെട്ട് ഐദ്രുവിന്റെ ഭാര്യ ആയിഷ ഹൈക്കോടതിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് മലപ്പുറം ക്രൈയിം ബ്രാഞ്ചിന് കൈമാറി. ക്രൈയിം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷം 2020 നവംബര്‍ 12നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാലികളെ വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 5000 രൂപ ഐദ്രു തന്റെ ബൈല്‍റ്റില്‍ സൂക്ഷിച്ചിരുന്നു. ഇത് കവരുന്നതിനായി ഐദ്രുവിനെ പ്രതി വടി, കല്ല് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൂടെ സ്ഥിരമായി കാലിമേയ്ക്കാന്‍ പോകുന്ന കുഞ്ഞിമുഹമ്മദ് ആണ് മൃതദേഹം ആദ്യമായി കാണുന്നത്. അന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന പി. വിക്രമന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആകെയുള്ള 96 സാക്ഷികളില്‍ ഡി വൈ എസ് പിമാരായ ജസ്റ്റിന്‍ ഏബ്രഹാം, ബിജു കെ സ്റ്റീഫന്‍, വര്‍ഗ്ഗീസ് തോമസ്, പി വേണുഗോപാല്‍, കെ.എ പുന്നൂസ് എന്നിവരടക്കം 46 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 തൊണ്ടി മുതലുകളും ഹാജരാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രോസിക്യൂഷന്‍ അവലംബിച്ചത്. പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയ പ്രതി നുണ പറഞ്ഞുവെന്ന് തെളിഞ്ഞുവെങ്കിലും ഇത് മാത്രം പ്രതിയെ ശിക്ഷിക്കാന്‍ മതിയായ തെളിവല്ലെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വേണ്ടി അഡ്വ. എം.പി അബ്ദുല്‍ ലത്തീഫ് ഹാജരായി.

റിപ്പോർട്ട്: ബഷീർ കല്ലായി