കൈയിലുണ്ടായിരുന്ന കവര്‍ വാങ്ങിച്ചു പരിശോധിച്ചത് തര്‍ക്കത്തിലും അവസാനം കൊലയിലും കലാശിച്ചു..

Crime Local News

മലപ്പുറം: കൈയിലുണ്ടായിരുന്ന കവര്‍ വാങ്ങിച്ചു പരിശോധിച്ചത് തര്‍ക്കത്തിലും അവസാനം കൊലയിലും കലാശിച്ചു. തൃശൂര്‍ നഗരമധ്യത്തില്‍ ദിവാന്‍ജി മൂലയിലാണു ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളരിക്കര സ്വദേശി തെക്കേല്‍ വീട്ടില്‍ ശ്രീരാഗ്(26) ആണ് കൊല്ലപ്പെട്ടത്. ശ്രീരാഗിന്റെ സഹോദരനായ ശ്രീരേഖിനും കുത്തേറ്റു. മറ്റൊരു സഹോദരന്‍ ശ്രീനാഗ്, ആക്രമി സംഘത്തിലെ അല്‍ത്താഫ് എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്.
ദിവാന്‍ജി മൂല പാസ്‌പോര്‍ട്ട് ഓഫിസിന് സമീപത്താണ് സംഘട്ടനം. ശ്രീരാഗും സംഘവും തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ് ഫോമിലിറങ്ങി പുറത്തേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇവര്‍ ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് കടന്നു. അതിനിടെ സംഘത്തിന്റെ കൈയിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം രൂക്ഷമായപ്പോള്‍ കത്തിക്കുത്തില്‍ കലാശിച്ചു.

കുത്തേറ്റ ശ്രീരാഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുത്തിയ അല്‍ത്താഫിനും സംഘട്ടനത്തില്‍ പരിക്കേറ്റു. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് എ.സി.പി. കെ. കെ സജീവന്റെ നേതൃത്തില്‍ പോലീസ് പരിശോധന നടത്തി.