മഞ്ചേരി : പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. കീഴിശ്ശേരി പുളിയക്കോട് മുണ്ടമ്പറമ്പ് കൂരോളില്‍ വീട്ടില്‍ പി പി മുഹമ്മദ് ജുവൈദ് (25)നെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. 2017ല്‍ പെണ്‍കുട്ടി പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹവാദ്ഗാനം നല്‍കിയ യുവാവ് 2017 മാര്‍ച്ച് 23നും 2018 ജൂണ്‍ 25നും ഇടയിലുള്ള വിവിധ ദിവസങ്ങളില്‍ പരാതിക്കാരിയുടെ മൊറയൂരിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. യുവാവിന്റെ ഉമ്മയുടെ ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഗൂഡല്ലൂരിലെ തേയിലത്തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞതോടെ 2019 ജൂലൈ 27ന് ഇരുവരും കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഭാര്യവീട്ടില്‍ താമസമാക്കിയ യുവാവ് വിവാഹ സമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ വില്‍പ്പന നടത്തി ജോലി തേടി ഗള്‍ഫിലേക്ക് പോയി. പിന്നീട് വര്‍ഷങ്ങളായി ഭാര്യയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തയ്യാറാകാത്ത യുവാവ് നാട്ടിലെത്തിയിട്ടും അവഗണന തുടര്‍ന്നതോടെയാണ് ഇക്കഴിഞ്ഞ 16ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്. 26ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ മനോജ് അറസ്റ്റ് ചെയ്ത യുവാവിനെ ഇന്നലെ കോടതി നവംബര്‍ പത്തു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയക്കുകയായിരുന്നു
റിപ്പോർട്ട് :ബഷീർ കല്ലായി