നിരന്തര കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി മലപ്പുറത്തുനിന്നും നാടുകടത്തി. മലപ്പുറത്തുനിന്നും ഈ വര്‍ഷം ഇതുവരെ നാടുകടത്തിയത് 26 പേരെ ജില്ലയില്‍

Crime Local News

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ മങ്കട വേരുംപുലാക്കല്‍ സ്വദേശി പുല്ലോടന്‍ വീട്ടില്‍ മന്‍സൂര്‍ അലി, (38) എന്നയാളെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്പ്യൂട്ടി ഇന്‍സ്റ്റ്‌പെക്ടര്‍ ജനറല്‍ അജിതാ ബീഗം കജട ആണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേയ്ക്കാണ് ഇയാള്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. കൊലപാതകശ്രമം, കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വഞ്ചന മുതലായ കുറ്റകൃത്യങ്ങളില്‍ പ്രതിയായ മന്‍സൂര്‍ അലി നിലവില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരുകയായിരുന്നു. ആറ് മാസക്കാലത്തേയ്ക്കാണ് ഇയാള്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്, ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതും, മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്. ജില്ലയില്‍ ഈ വര്‍ഷം നിരവധി കേസ്സുകളില്‍ പ്രതികളായിട്ടുള്ള 8 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 26 പേരെ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.