പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ.കാനഡയിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞു തട്ടിപ്പ്. പ്രതി ആറുമാസങ്ങള്‍ക്ക് ശേഷം പിടിയില്‍

Crime Local News

മലപ്പുറം: കാനഡയിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞുപറ്റിച്ച് പണം തട്ടിയകേസിലെ പ്രതി പിടിയില്‍. കാളികാവ് മാളിയേക്കല്‍ നിവാസിയായ കുപ്പനത്ത് അബുവിനു കാനഡയിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയ കേസില്‍ പ്രതിയെ ആറുമാസങ്ങള്‍ക്കു ശേഷമാണു പോലീസ് അറസ്റ്റു ചെയ്തത്.

റൂര്‍ക്കല സ്വദേശിയായ ഡാനിയേല്‍ ബിറുവ എന്ന ബിമല്‍ ബിറുവ (49)യെയാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.അബ്ദുള്‍ സലീം, പി.ജിതിന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. ദിവസങ്ങളോളം ഒഡീഷയിലെ ജര്‍സഗുഡയില്‍ താമസിച്ചാണ് അന്വേഷണ സംഘം നഗരത്തിലെ സതേര്‍ണ എന്ന സ്ഥലത്ത് ഒളിവില്‍താമസിച്ചിരുന്ന ഡാനിയേല്‍ ബിറുവ എന്ന ബിമല്‍ ബിറുവയെ പിടികൂടിയത്.

ഫേസ്ബുക്കിലൂടെയാണ് അബു ഇയാളെ പരിചയപ്പെടുന്നത്. തുടര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ അക്കൗണ്ടിലേക്ക്
തുക അയക്കുകയായിരുന്നു. പിന്നീട് ബറുവ ഫോണ്‍ നമ്പര്‍ മാറ്റി. ഇയാളെക്കുറിച്ചു വിവരം ലഭിക്കാതോടെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ അതേ ഫോണില്‍ പുതുതായി സിം ഉപയോഗിച്ചപ്പോള്‍ ലഭിച്ച തെളിവാണ് ബറുവയിലേക്ക് അന്വേഷണ സംഘത്തിനു എത്താനായത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആരംഭിച്ചെങ്കിലും ആറുമാസമായി ഇയാളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു അന്വേഷണം നടത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്.

പ്രതിയെ സംഭവസ്ഥലത്ത് നിന്നു കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ച പ്രദേശവാസികളെ വിരട്ടിയാണ് കാളികാവ് പോലീസ് ബിമല്‍ ബിറുവയെ അറസ്റ്റു ചെയ്തത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കും. പ്രതിയെ ഒഡീഷ ജര്‍സഗുഡ സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി പ്രത്യേക യാത്രാ വാറണ്ട് അനുമതിയോടെ വിമാന മാര്‍ഗം ഭുവനേശ്വര്‍, ഡെല്‍ഹി വഴിയാണ് കേരളത്തിലെത്തിച്ചത്. ഇയാളെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.