പെരിന്തൽമണ്ണ: സ്വർണം വാങ്ങാൻ എന്ന വ്യാജേനെ മോഷണം നടത്തിയ പ്രതി പിടിയിൽ. സ്വർണ്ണം വാങ്ങാൻ വന്ന് അങ്ങാടിപ്പുറത്തെ ജ്വല്ലറിയിൽ നിന്നും സെയിൽസ്മാൻ സാധനങ്ങൾ എടുത്തു കാണിക്കുന്നതിനിടയിൽ നാല് ഗ്രാം തൂക്കം വരുന്ന വള കൈക്കലാക്കി സൂത്രത്തിൽ കടന്നു കളഞ്ഞ പ്രതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ വെട്ടം പറവണ്ണ സ്വദേശി യാറൂക്കാന്റെ പുരക്കൽ മൊയ്തീൻകുട്ടി മകൻ ആഷിക്(43)ആണ് അറസ്റ്റിൽ ആയത്.ഈ മാസം19നാണ് കേസിനാസ്പദമായ സംഭവം. സ്വർണം വാങ്ങാൻ കടയിലെത്തുകയും അവ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിനിടയിൽ ഫോൺ വന്ന് പുറത്തിറങ്ങുന്നു എന്ന വ്യാജേനെ നാല് ഗ്രാമിന്റെ വള കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.ഇയാൾ തിരിച്ചുവരാഞ്ഞതിൽ സ്റ്റോക്കുകൾ പരിശോധിച്ചപ്പോൾ ഒരു വള കുറവ് കാണുകയും തുറന്നു സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ ഇയാൾ ഒരു വള എടുക്കുന്നതായും ബോധ്യപ്പെട്ടു. തുടർന്ന് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ കുറ്റകൃത്യത്തിൽ മുമ്പും ഏർപ്പെട്ടിട്ടുള്ള പ്രതിയെ തിരിച്ചറിയുകയും പറവണ്ണയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രെറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേംജിത്തിന് പുറമേ എസ്. ഐ ഷിജോ തങ്കച്ചൻ പോലീസ് ഉദ്യോഗസ്ഥരായ ജയമണി, വിപിൻ, സത്താർ, ഉല്ലാസ്, ജയൻ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു