നാല് ക്യാപ്സ്യൂൾ സ്വർണ്ണം കടത്തി. 66 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

Crime Keralam Local News

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ഒമാനില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1072 ഗ്രാം സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.
സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.

മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് ഈങ്ങാപുഴ സ്വദേശി കരീം (48) ആണ് 1072 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 66 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ഇന്നലെ പുലര്‍ച്ചെ 7 മണിക്ക് മസ്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഒമ്പതു മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും
തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.

തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് 4 കാപ്സ്യൂളുകള്‍ കാണാനായത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.

ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 20-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.