കരിപ്പൂർ : ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയില്‍. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് പ്രവൻറ്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നും പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയായ വടക്കേക്കര സയ്യിദിൽ ( 24) നിന്നും 1095 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശിയായ മുണ്ടയിൽ ഇർഷാദിൽ (25 ) നിന്നും 1165 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. ഡെപ്യൂട്ടി കമ്മിഷണർ ജെ. ആനന്ദകുമാറിന്റെ നിർദേശപ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ് റജീബ് ഇൻസ്‌പെക്ടർമാരായ ഹരിസിംഗ് മീണ, വിഷ്ണു അശോകൻ ഹെഡ് ഹവൽദാർമാരായ ഇ. വി. മോഹനൻ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.