കിപ്റ്റോ കറന്‍സി തട്ടിപ്പുകേസിലെ രണ്ടാംപ്രതി മലപ്പുറം സൈബര്‍ പോലീസിന്റെ പിടിയില്‍

Crime Keralam News

മലപ്പുറം: ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകേസിലെ രണ്ടാംപ്രതി മലപ്പുറം സൈബര്‍ പോലീസിന്റെ പിടിയില്‍. പ്രതി പിടിയിലായത് രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ തെരച്ചില്‍ നടത്താനുള്ള നീക്കത്തിനിടെ. മലപ്പുറം പോത്തുകല്ല്, വെളുമ്പിയംപാടം സ്വദേശി വട്ടപറമ്പില്‍ അജ്മൽ അര്‍ഷ(24)നെയാണ് സൈബര്‍സെല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ഇയാളുടെ സഹോദരന്‍ യൂസഫിനെ നേരത്തെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന യൂസഫ് ഇപ്പോള്‍ ജാമ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോ കറന്‍സി ട്രെഡിംഗ് സഹായിക്കാമെന്നു പറഞ്ഞു സുഹൃത്ത് മുഹ്‌സിന്റെ ഇ മെയില്‍ അക്കൗണ്ടും വാസിര്‍ എക്സ് അക്കൗണ്ടും പ്രതികള്‍ ഹാക്ക് ചെയ്തിരുന്നു. സഹോദരന്‍മാരായ പ്രതികള്‍ കെവൈസി ആവശ്യമില്ലാത്തതും കണ്ടുപിടിക്കാന്‍ സാധ്യത ഇല്ലാതിരുന്നതമായ പ്രൈവറ്റ് വാലറ്റ്കളിലേക്കു മാറ്റി തട്ടിയെടുക്കുകയായിരുന്നു. ആ വാലറ്റ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
യൂസഫിന്റെ സഹോദരനും ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദദാരിയും ബംഗളുരൂ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു ഫ്രീ വൈഫൈ ഉപയോഗിച്ച് വിര്‍ചോല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലൂടെ തട്ടിപ്പിന് സഹായിക്കുകയും ചെയ്ത അജ്മല്‍ പോലീസ് അന്വേഷിക്കുന്നതായി മനാസിലാക്കി മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പ്രതി വിദേശത്തു പോകാന്‍ സാധ്യത ഉള്ളതായി മനസിലാക്കി മലപ്പുറം
പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ തെരച്ചില്‍ നടത്താനുള്ള നീക്കത്തിനിടെയാണ്
പ്രതിയെ മുംബൈ എയര്‍പോട്ടില്‍ തടഞ്ഞുവച്ചത്.
സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍, പോലീസ് ഉദ്യോഗസ്ഥരായ റിയാസ്ബാബു, ഷൈജല്‍ എന്നിവര്‍ ചേര്‍ന്ന് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാന്ദ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാട്ടിലെത്തിച്ചു മഞ്ചേരി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ട്രെഡിംഗ് നടത്തികൊണ്ടിരുന്ന വാസിര്‍എക്സ്, മെക്സിക്, ബിനാന്‍സ് എക്സ്ചേ്ഞ്ചുകളിലെ വിവരങ്ങളും പോലീസ് മനസിലാക്കിയിരുന്നു.