ഭാര്യയെ ക്രൂരമായി ബലാല്‍സംഗംചെയ്ത യുവാവിന് തടവും പിഴയും

Crime Local News

മലപ്പുറം: ഭാര്യക്ക് ഏഴുവര്‍ഷത്തോളം ഭക്ഷണം നല്‍കിയത് കോഴിക്ക് തീറ്റ നല്‍കിയിരുന്ന പാത്രത്തില്‍. അഞ്ചുവര്‍ഷത്തോളം കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തു. ടോര്‍ച്ച്, പൗഡര്‍ ടിന്‍, എണ്ണക്കുപ്പി, സ്റ്റീല്‍ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തി. ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത യുവാവിന് തടവും പിഴയും
ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം.

മലപ്പുറം അമരമ്പലം സ്വദേശിയായ 36കാരനെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവായ 63കാരന്‍, മൂന്നാം പ്രതി ഭര്‍തൃമാതാവ് 42കാരി എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിച്ചു വരവെയായിരുന്നു. പീഡനം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭര്‍തൃ സഹോദരിയുടെ വിവാഹാവശ്യത്തിന് എടുത്തുപറ്റിയ പ്രതികള്‍ കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്.


ഏഴുവര്‍ഷത്തോളം പരാതിക്കാരിക്ക് ഭക്ഷണം നല്‍കിയിരുന്നത് കോഴിക്ക് തീറ്റ നല്‍കിയിരുന്ന പാത്രത്തിലായിരുന്നുവെന്നും പരാതിയിലുണ്ട്. അഞ്ചുവര്‍ഷത്തോളം യുവതിയെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത പ്രതി ടോര്‍ച്ച്, പൗഡര്‍ ടിന്‍, എണ്ണക്കുപ്പി, സ്റ്റീല്‍ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തിയതായി കോടതി കണ്ടെത്തി.

പരാതിയെ തുടര്‍ന്ന് ഭര്‍തൃ മാതാപിതാക്കളെ 2015 മാര്‍ച്ച് 13നും ഒന്നാം പ്രതിയായ ഭര്‍ത്താവിനെ 2015 ജൂണ്‍ 16നുമാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി അബ്ദുല്‍ ബഷീറാണ് കേസ് അന്വേഷിച്ചത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി