മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചു.

Crime Local News

നിലമ്പൂര്‍: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്‌സോ നിയ മപ്രകാരം ട്രിപ്പിള്‍ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചു.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവും അനുഭവിക്കണം. ജഡ്ജ് കെ പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.2013ലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയായ അതിജീവതയുടെ മാതാവ് ഗള്‍ഫിലായിരുന്ന കാലയളവിലാണ് 11 വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ പ്രതി ലൈംഗിക ചൂഷ്ണത്തിന് വിധേയയാക്കിയത്. സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റര്‍ ചെയ്യത കേസിലാണ് സുപ്രധാന വിധി.
പ്രതി പിഴ അടക്കുന്ന പക്ഷം ആ തുക അതിജീവിതക്ക് നല്‍കുന്നതാണ്. അതിജീവിതക്ക് നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്.നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ എം ദേവസ്യ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത് . പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി.സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ കേസില്‍ ഉണ്ടായത് സുപ്രധാന വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ അതിജീവിതയുടെ മാതാവ് മൊഴി മാറ്റി പറഞ്ഞെങ്കിലും അതി ജീവിതയുടെ മൊഴി മുഖവിലക്കെടുത്താണ് കോടതിയുടെ വിധി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ്ജയില്‍ മുഖാന്തരം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും