സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കല്‍ കോളജിലെ ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ്

Crime Local News

മലപ്പുറം: തിരൂരില്‍ രണ്ടു വര്‍ഷമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ മെഡിക്കല്‍ കോളജിലെ ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ് . തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിടിയിലായത് എല്ല് രോഗ വിദഗ്ധന്‍ അബ്ദുല്‍ ഗഫൂര്‍. പരിശോധന ദൃശ്യങ്ങള്‍ പുറത്ത്.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടറായ അബ്ദുല്‍ ഗഫൂര്‍, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ചാണ് തിരൂരില്‍ രോഗികളെ ചികിത്സിച്ചിരുന്നത്.

രണ്ടു വര്‍ഷമായി സ്വകാര്യ പ്രക്ടീസ് നടത്തുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സ്വകാര്യ പ്രാക്ടീസ്. രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘമെത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അബ്ദുള്‍ ഗഫൂര്‍ ആശുപത്രിയില്‍ വേണ്ട രീതിയില്‍ രോഗികളെ പരിഗണിക്കാറുമില്ലെന്ന ആരോപണമുണ്ട്.

ഡോക്ടറില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് ഡിവൈ.എസ്.പി ഫിറോസ് എം ഷഫീക്ക് പറഞ്ഞു. വിജിലന്‍സ് എസ്.ഐ ശ്രീനിവാസന്‍, സീനിയര്‍ സി.പി.ഒമാരായ പ്രജിത്ത്, സലീം, സുബിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.