ലോട്ടറി ചൂതാട്ട കേസ് പ്രതിയെ പിടി കൂടാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു.

Crime Local News

മലപ്പുറം : അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ തിരൂർ മുസ്ലിയാരങ്ങാടിയിൽ വെച്ച് പ്രതിയും ബന്ധുക്കളും അക്രമിച്ചു. ലോട്ടറി ചൂതാട്ട കേസ് അന്വേഷിക്കുന്ന തിരൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ പ്രതിയായ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി(36)യും ബന്ധുക്കളും അക്രമിക്കുകയും പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പോലീസ് സംഘം ബലം പ്രയോഗിച്ച് പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുത്തു. അനധികൃത ലോട്ടറി ചൂതാട്ട സംഘത്തിലെ പ്രധാനിയാണ് ഇയാൾ എന്നും,ലക്ഷങ്ങൾ ചൂതാട്ടത്തിലൂടെ സമ്പാദിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലോട്ടറി കടകളുമായി ഇയാൾക്ക് ബന്ധമുണ്ട് . വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. മുസ്ലിയാർ അങ്ങാടിയിൽ പുതിയതായി ആരംഭിക്കുന്ന ജിംനേഷ്യത്തിന്റെ ഉദ്ഘാടന ദിവസം സ്ഥലത്തെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ആയത് പ്രകാരം തിരൂർ സി.ഐ ജിജോ എം.ജെയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ പ്രതിരോധിച്ചെങ്കിലും പോലീസ് മതിയായ ബലം പ്രയോഗിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിരോധത്തിനിടയിൽ എസ് .ഐ സജേഷ് സി. ജോസിന് പരിക്കേറ്റു. ചൂതാട്ട സംഘത്തിലെ മറ്റുള്ളവർക്കായി കർശന നിരീക്ഷണം നടത്തുകയാണെന്ന് തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു പറഞ്ഞു.