സ്വന്തം വീട് തന്നെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ആക്കി; മലപ്പുറം സ്വദേശിയായ പ്രതി അറസ്റ്റിൽ

Crime Local News

മലപ്പുറം:ആധുനിക ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തം വീട് തന്നെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കി മാറ്റിയ ഹൈടെക് കുറ്റവാളിയെ പിടികൂടി മലപ്പുറം പോലീസ്. കിഴിശ്ശേരി സ്വദേശി മിസ്ഹബിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് . മലപ്പുറം എസ്. പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്വന്തം വീട്ടിലും വാഴക്കാടുള്ള തന്റെ സഹോദരിയുടെ വീട്ടിലും വെച്ചാണ് ഇയാള്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്നത്. ഇതിനുപയോഗിച്ചിരുന്ന ഇന്ത്യന്‍ സിം കാര്‍ഡുകള്‍, മോഡം, റൂട്ടര്‍, ലാപ്ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സമാന കുറ്റകൃത്യങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

റെയ്ഡ് നടത്തുന്ന സമയത്ത് ഈ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഘത്തിന് വ്യാപകമായി സിംകാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെ കറിച്ചും പോലീസിന് വിവരം ലഭിച്ചു. ചെറിയ ലാഭത്തിന് ഇത്തരത്തിലുള്ള മാഫിയകളുടെ ഉപഭോക്താക്കളാകുന്ന നൂറ് കണക്കിന് ആളുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഈ സംവിധാനങ്ങള്‍ മറ്റ് ലഹരി, കള്ളക്കടത്ത് മാഫിയകളും , മറ്റ് രജ്യവിരുദ്ധരും ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതി മിസ്ഹബ് സമാനമായ ഇതര സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ ഇത്തരം ടെലഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരം ക്രിമിനല്‍ കുറ്റം മുധേന കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ റവന്യു നഷ്ടമാകുന്നതായും പോലീസ് പറഞ്ഞു. നേരത്തെ ചെന്നൈ, ബംഗളൂരു, മൈസൂര്‍, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ അടുത്തകാലത്തായി മലബാര്‍ മേഖലയിലേക്ക് വ്യാപിച്ചതായി മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ദാസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്നു മലപ്പുറം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, മലപ്പുറം എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍വെച്ച് കോട്ടക്കല്‍ സ്വദേശി മുഹമ്മദ് സലീമിനേയും, പൊന്‍മള സ്വദേശലി അഷ്റഫിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് ഈമേഖലയില്‍ പ്രവര്‍ത്തിക്കുന്നരായി സംശയിക്കുന്നവരെ പോലീസ് കൂടുതല്‍ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജു, ഉദോഗസ്ഥന്മാരായ ജോബി തോമസ്, സിയാദ് കോട്ട, ശിഹാബ് പി, ഹമീദലി, ഷഹേഷ്, ദിനു, ബിജു എസ്, റിയാസ് ബാബു, പ്രദീപ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.