കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ

Breaking Crime Keralam News

മലപ്പുറം: ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവി (32) യിൽ നിന്നും പിടികൂടി . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ദമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണപ്പണിക്കാരന്റെ സഹായത്തോടെ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിച്ചു വരികയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ഡെപ്യൂട്ടി കമ്മിഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി.എസ്. ബാലകൃഷ്ണൻ , അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ ധന്യ കെ.പി. ഹെഡ് ഹവൽദാർമാരായ അലക്സ്‌ ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.