കടലുണ്ടിപുഴയില്‍ വീണ്ടും മുങ്ങി മരണം; ബന്ധുവീട്ടില്‍ വിരുന്നെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

Breaking Local News

മഞ്ചേരി : കടലുണ്ടിപുഴയില്‍ വീണ്ടും മുങ്ങി മരണം. ആനക്കയം പെരുമ്പലത്ത് കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മമ്പാട് സ്വദേശി മൂര്‍ക്കന്‍ വീട്ടില്‍ അബ്ദുല്ല കുട്ടിയുടെ മകന്‍ മുഹമ്മദ് ഷിഹാന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു. ഉച്ചയ്ക്ക് മൂന്നരക്ക് ശേഷമാണ് പളളിപ്പടിക്കടവിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടയില്‍ പുഴയിലേക്ക് വഴുതി വീണു. നീന്തലറിയാത്ത ഷിഹാനെ കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു. ഉടനെ തന്നെ മഞ്ചേരി അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മഞ്ചേരി ഏറനാട് നോളജ് സിറ്റിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: സൗദാബി, സഹോദരങ്ങള്‍: റോഷന്‍, ജെബിന്‍ ഫര്‍ഹാന. ഇക്കഴിഞ്ഞ ദിവസവും ആനക്കയത്ത് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. മാതൃപിതാവിന്റെ കബറടക്കം കഴിഞ്ഞ് ആനക്കയം ചെപ്പൂര്‍ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടം. തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ട് പേരാണ് ഇവിടെ മുങ്ങി മരിച്ചത്.

റിപ്പോർട്ട്:ബഷീർ കല്ലായി