മലപ്പുറം പാണമ്പ്രയില്‍ സഹോദരിമാരായ യുവതികളെ നടുറോഡില്‍ മര്‍ദിച്ച കേസിലെ പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി

Breaking Crime Keralam Local

മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ സഹോദരിമാരായ യുവതികളെ നടുറോഡില്‍ മര്‍ദിച്ച കേസിലെ പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിന്റെ ജാമ്യമാണ് ഹൈക്കോടതി തള്ളിയത്.

ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിലപാടെടുത്തതോടെ പ്രതി ഭാഗം ജാമ്യാപേക്ഷ പിന്‍വലിക്കുകയായിരുന്നു. ജസ്റ്റിസ് ബെഞ്ചു കുര്യന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. മേയ് 30-ന് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ച വിശദമായ വാദം കേട്ട കോടതി പ്രതിക്ക് ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ പ്രതിഭാഗം വക്കീല്‍ ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ നിര്‍ബദ്ധിതനാവു കയായിരുന്നു.
ഏപ്രില്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തില്‍വെച്ച് ഷബീര്‍ കാര്‍ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ യുവാവ് പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാള്‍ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്നായിരുന്നു സഹോദരിമാരുടെ പരാതി. പ്രതിക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയ പൊലീസ്, ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായത്. കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതോടെ പ്രതി ഇബ്രാഹിം ഷബീര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പൈസയുള്ളവര്‍ക്കും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും മാത്രമാണ് നിയമമുള്ളതെന്നാണ് ഇതിലൂടെ ഞങ്ങള്‍ക്ക് മനസിലാകുന്നത്.

കേസില്‍ ഇപ്പോഴും ഒരു പുരോഗതിയുമില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലീസ് ഇത്രയും ഇടപെട്ടത്. പൊലീസ് അലസമായാണ് കേസ് കൈകാര്യം ചെയ്യുന്നത്. ഒരുവിവരവും ഞങ്ങള്‍ക്ക് നല്‍കുന്നില്ല. അങ്ങോട്ട് വിളിച്ചുചോദിച്ചാല്‍ മാത്രമേ ഉത്തരം കിട്ടുന്നുള്ളുവെന്നും സഹോദരികളില്‍ ഒരാളായ അസ്‌ന അസീസ് പറഞ്ഞിരുന്നു.യാത്രക്കാരില്‍ ഒരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. നേരത്തെ നിസാര വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവം വിവാദമായതോടെ യുവതികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.