ഇന്ന് ലോകനാളികേരദിനം, നാളികേരളത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യതന്നെ

Breaking News

ഇന്ന് ലോകനാളികേരദിനം. നാളികേരത്തിന്റെ ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ലോകത്തില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ എന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമര്‍ പ്രസ്താവിച്ചു. മറ്റു നാളികേര ഉല്‍പാദക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൃഷിയുടെ വിസ്തൃതിയില്‍ പിന്നിലാണെങ്കിലും ആഗോള നാളികേര ഉല്‍പാദനത്തിന്റെ 34 ശതമാനവും ഇന്ത്യയുടെ
സംഭാവനയാണ് എന്ന് അദ്ദേഹം തുടര്‍ന്നു. രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയില്‍ നാളികേരത്തിന് ശക്തമായ സ്വാധീനമാണുള്ളതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 2020 -21 ലെ ഇന്ത്യയുടെ ഉല്‍പാദനം 21207 മില്യണ്‍ നാളികേരവും ഉല്‍പാദനക്ഷമത ഹെക്ടറിന് 9687 നാളികേരവുമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്യൂണിറ്റി(ഐസിസി)യുടെ സ്ഥാപകദിനം അനുസ്മരിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിന്റേയും നാളികേര വികസന ബോര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ. തോമര്‍.

നാളികേരാധിഷ്ടിത വ്യവസായങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും നാളികേരത്തില്‍ നിന്നുള്ള പുതിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുകയും ചെയ്യുന്നത്് കൃഷിക്കാര്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. നിലവില്‍ രാജ്യത്തെ നാളികേര മേഖലയില്‍ 9785 ഉല്‍പാദക സംഘങ്ങളും, 747 ഫെഡറേഷനുകളും 67 കമ്പനികളും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഇവയെ ഒന്നിച്ചു നിര്‍ത്തുന്ന 10 ലക്ഷം നാളികേര കൃഷിക്കാരും അവരുടെ 120 മില്യണ്‍ തെങ്ങുകളുമുണ്ട് എന്നും കൃഷി മന്ത്രി അറിയിച്ചു.

നാളികേരത്തിന്റെ ഉല്‍പാദനത്തിലും ഉല്‍പാദനക്ഷമതയിലും ഇന്ത്യ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്താണ് എന്നത് വലിയ അഭിമാനത്തിനു വക നല്‍കുന്നു എന്ന് തുടര്‍ന്നു പ്രസംഗിച്ച കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി കുമാരി. ശോഭ കരന്ദ്‌ലജി അഭിപ്രായപ്പെട്ടു. രാജ്യത്തുള്ള നാളികേര കൃഷിക്കാരില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര ശ്രേണിയില്‍ വരുന്നതിനാല്‍ തോട്ടം തലത്തില്‍ നാളികേര ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുന്നതിലും, മികച്ച വരുമാനത്തിനായി സംസ്‌കരണം നടത്തുന്നതിലും ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലും, വിവിധ
ഉപോല്‍പ്പന്നങ്ങള്‍ക്ക് വ്യാവസായിക ഉപയോഗം കണ്ടെത്തുന്നതിലും അവയുടെ മൂല്യവര്‍ധനവിലും നടത്തുന്ന ഏകോപനത്തിലാണ് നമ്മുടെ ആഭ്യന്തര നാളികേര വ്യവസായത്തിന്റെ ഭാവി എന്നും കുമാരി. ശോഭ കരന്ദ്‌ലജി ചൂണ്ടിക്കാട്ടി.
ഉല്‍പ്പന്ന ശ്രേണിയിലെ വൈവിധ്യവല്‍ക്കരണത്തിനും പരമ്പരാഗതവും ആധുനികവുമായ നാളികേര ഉല്‍പ്പന്നങ്ങള്‍ക്കുള്ള മെച്ചപ്പെട്ട നിക്ഷേപങ്ങള്‍ക്കും നാളികേര സംസ്‌കരണം അനന്തമായ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ബഹുമാന്യനായ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ
സഹമന്ത്രി ശ്രീ.കൈലാസ് ചൗധരി ഉദ്ഘാടന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ത്യ ഗവണ്‍മെന്റിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രചാരണ പരിപാടിയില്‍ നാളികേരത്തെയും ഉള്‍പ്പെടുത്താവുന്നതാണെന്നും ഉല്‍പാദനവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും വര്‍ധിപ്പിച്ചുകൊണ്ട് നാളികേര മേഖലയ്ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിനു ഭക്ഷ്യസുരക്ഷ, ആരോഗ്യം, പോഷകാഹാരം, കൃഷിക്കാര്‍ക്ക് ആദായകരമായ വില, രാജ്യത്തിന് വര്‍ധിച്ച കയറ്റുമതി വരുമാനം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ മത്സരക്ഷമമായ നാളികേര മേഖല വികസിപ്പിക്കുക ഒപ്പം നാളികേര സംസ്‌കരണത്തിലും മൂല്യവര്‍ധനവിലും ആഗോള തലത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുക എന്ന ദൗത്യവുമായിട്ടാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നും രാജ്യത്തു നിന്ന് 2020 – 21 ല്‍ 2294.82 കോടി രൂപയുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള നാളികേര ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ് ഇത് എന്നും തദവസരത്തില്‍ പ്രസംഗിച്ച കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീ. സഞ്ജയ് അഗര്‍വാള്‍ ഐഎഎസ് വ്യക്തമാക്കി.
കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന കൃഷി/ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകളുടെ പ്രതിനിധികള്‍, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍,
രാജ്യമെമ്പാടും നിന്നുള്ള 500ലേറെ നാളികേര കര്‍ഷകര്‍, സംരംഭകര്‍ എന്നിവരും വെബിനാറില്‍
പങ്കെടുത്തു. തുടര്‍ന്ന് കൃഷിക്കാര്‍ക്കു വേണ്ടി നാളികേര കൃഷി സംബന്ധമായ വിഷയാവതരണവും ചര്‍ച്ചകളും നടന്നു.ഈ വര്‍ഷം, 23-ാമത് നാളികേര ദിനാഘോഷങ്ങളുടെ പ്രമേയമായി ഐസിസി പ്രഖ്യാപിച്ച പ്രമേയം കോവിഡ് കാലത്തും തുടര്‍ന്നും സുരക്ഷിതവും സമഗ്രവും സുസ്ഥിരവും മാറ്റങ്ങള്‍
ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ നാളികേര സമൂഹം എന്നതായിരുന്നു. ഇന്ത്യയില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വര്‍ഷവും ലോക നാളികേര ദിനാചരണം
നടക്കുക.
ഐക്യരാഷ്ട്രസഭയുടെ ഏഷ്യന്‍ പസഫിക്കിനു വേണ്ടിയുള്ള സാമ്പത്തിക സാമൂഹിക
കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 1969 -ല്‍ സ്ഥാപിതമായ ഏഷ്യന്‍ പസഫിക് നാളികേര സമൂഹമാണ് ഇന്ന് ഐസിസി (അന്താരാഷ്ട്ര നാളികേര സമൂഹം) എന്ന് അറിയപ്പെടുന്നത്. രാജ്യരാജ്യാന്തര
തലത്തില്‍ നാളികേരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഈ മേഖലയിലേയ്ക്ക് പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്നിവയാണ് നാളികേരദിനാഘോഷത്തിന്റെ
ലക്ഷ്യം.
സിപിസിആര്‍ഐ കായങ്കുളം പ്രാദേശിക കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്
ഡോ.എ ജോസഫ് രാജ്കുമാര്‍ നാളികേരത്തിന്റെ ആരോഗ്യപരിപാലന മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗതി എന്ന വിഷയത്തെ കുറിച്ചും, തിരുവനന്തപുരം നിസ്റ്റിലെ കാര്‍ഷിക സാങ്കേതിക
വിഭാഗം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും തലവനുമായ ശ്രീ. വിവി വേണുഗോപാലന്‍ തേങ്ങാവെള്ളത്തിന്റെയും മറ്റ് ഉപോല്‍പ്പന്നങ്ങളുടെയും മൂല്യവര്‍ധനവിനുള്ള സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തെകുറിച്ചും അവതരണങ്ങള്‍ നടത്തി സംസാരിച്ചു. തുടര്‍ന്ന് കൃഷിക്കാരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കിയ സെഷനും നടന്നു.