തൃപ്പൂണിത്തറ : തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഷിജി. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ഷിജി പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോയ മകനോട് പൊലീസ് മോശമായി പെരുമാറി. ആശുപത്രിയിലുള്ള ഞാൻ നേരിട്ട് വന്ന് പരാതി നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത് .
തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റിലാണ് അതിക്രമിച്ച് കയറി ജീവനക്കാരിയായ യുവതിയുടെ കൈ അടിച്ചൊടിച്ചത്. ഇന്നലെ വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. സതീശന്റെ ഭാര്യ ഏകദേശം 2 മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന്‍ ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി നല്ല തിരക്കിലാണെന്നും പിന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ട് കോള്‍ കട്ട് ചെയ്തു .
പ്രകോപിതനായ പ്രതി ഭാര്യയെ തേടി 3 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇതിന് ശേഷം ഒരു ജീവനക്കാരിയെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിക്കുകയായിരുന്നു .30 വയസുള്ള ഷിജിക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരുടെ കൈയ്ക്ക് ഒടിവുണ്ട്. ഷിജി ആശുപത്രിയില്‍ ചികിത്സ തേടി.
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അതിക്രമം കാട്ടിയതിന് ശേഷം പ്രതി ഇതുവരെയും വീട്ടിലെത്തിയിട്ടില്ല. തൃപ്പൂണിത്തറയ്ക്ക് അടുത്തുള്ള എരൂരിലാണ് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചിരിക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.