ദില്ലി: ഉത്തർപ്രദേശിലെ കാൺപൂരില്‍ വ്യവസായി പിയൂഷ് ജെയിന്റെ മകന്റെ വസതിയിൽ റെയ്ഡ് . കനൗജിലെ റെയ്ഡിൽ 18 കോടി പിടിച്ചെടുത്തു. നാല് പെട്ടികളിൽ സൂക്ഷിച്ച പണം ജിഎസ്ടി ഇന്റലിജൻസാണ് പിടികൂടിയത്. നേരത്തെ പിയൂഷിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 257 കോടി പിടിച്ചെടുത്തിരുന്നു. അതേസമയം വ്യവസായിയുടെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത കോടികളുടെ കള്ളപ്പണം ബിജെപിയുടേതാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. എസ് പി നേതാവ് പുഷ്പരാജ് ജെയിനിന്റെ പേരിനോട് സാദൃശ്യമുള്ള പീയുഷ് ജെയിൻ എന്ന പേരായതിനാൽ അബദ്ധത്തിലാണ് പരിശോധന നടത്തിയതെന്നും അഖിലേഷ് ആരോപിച്ചു.
പിയൂഷിന്റെ വീട്ടിൽ നിന്നുമാത്രം 90 കോടിയാണ് കണ്ടെത്തിയത്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണം സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം മാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.